തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ യു.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് അതൃപ്തി. വലിയ വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണു വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കളിലും അസ്വസ്ഥത പടരുന്നുണ്ട്.
അന്തിമ ചര്‍ച്ചയ്ക്കായി മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ കെ. മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.എം. ഹസന്, കെ. സുധാകരന്, മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഇന്നും ചര്‍ച്ച തുടരും. നാളെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ. സുധാകരന് ഒഴികെയുള്ളവര്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും.
കെ.സി. വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച കെ. സുധാകരന് ഫോണിലൂടെ അഭിപ്രായം അറിയിക്കും. ഈ നേതാക്കളില്‍ നിന്ന് നേരത്തെ എ.ഐ.സി.സി. നിരീക്ഷകര്‍ അഭിപ്രായം ശേഖരിച്ചതാണ്. ഘടകകക്ഷികക്ഷികളില് നിന്ന് ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടും. ഇന്നത്തെ ചര്‍ച്ചയില്‍ സംസ്ഥാനത്ത് നിന്നുള്ള എം.പി. കൂടിയായ പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും.
എ.ഐ.സി.സി. സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുള്ളത്. ഇതില്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് വി.ഡി.സതീശനു വേണ്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണു സൂചന.
102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം മൂലം വലിയ വിജയം ആഘോഷിക്കാനാവാത്ത അവസ്ഥയിലാണ് ഘടകകക്ഷികളും കോണ്‍ഗ്രസ് നേതാക്കളും. ഘടക കക്ഷി നേതാക്കളില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനു സമ്മര്‍ദം കൂടി. ഇതോടെയാണ് ഹൈക്കമാന്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.
കെ.സി. വേണുഗോപാലിനോടാണ് രാഹുല്‍ ഗാന്ധിക്കു താല്‍പ്പര്യം. എന്നാല്‍, കെ.സി.യാണ് മുഖ്യമന്ത്രിയെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ചെന്നിത്തലയും വി.ഡി. സതീശനും. ലോക്സഭാംഗമായ കെ.സി. മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്ത് ആറ് മാസത്തിനകം രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ അനിവാര്യമാകും. ഇതിനോടു യോജിപ്പില്ലെന്നാണു ഘടകകക്ഷികളുടെ നിലപാട്. ഇതിലാണു ചെന്നിത്തലയുടെ പ്രതീക്ഷ.
മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കു വിരാമമിടാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഹൈക്കമാന്‍ഡ്. സംസ്ഥാനത്തെ പൊതുവികാരം അവഗണിച്ച് സ്വന്തം നിലയില്‍ തീരുമാനം അടിച്ചേല്‍പ്പിച്ചെന്ന വികാരം ഉണ്ടാവാതിരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം നീട്ടുന്നതെന്നാണ് വിലയിരുത്തല്‍.
ജിനേഷ് പൂനത്ത്






