
കാസർഗോഡ് : കാസർഗോഡ് മട്ടലായിയിൽ ദേശീയപാതാ നിർമാണം നടത്തിയതിൽ നിർമാണക്കമ്പനിക്ക് ഗരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സുരക്ഷാ ഭിത്തിയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് കാഞ്ഞങ്ങാട് ആർഡിഒ പരിശോധന നടത്തി. മേഘ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് എൻജിനിയറിങ് കമ്പനിയാണ് ദേശീയപാത നീലേശ്വരം-തളിപ്പറമ്പ് റീച്ചിന്റെ കരാറുകാർ.
കഴിഞ്ഞ ഞായറാഴ്ചയാണ് പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപത്തായി 50 മീറ്റർ നീളത്തിൽ വിള്ളൽ വീണതായി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയുണ്ടായ മഴയെത്തുടർന്നാണ് പലയിടങ്ങളിലായി വിള്ളലുണ്ടായത്. സുരക്ഷാ ഭിത്തിയിലടക്കം വിള്ളലുണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. വിള്ളൽ കാണാതിരിക്കാ ഷീറ്റ് കെട്ടി മറക്കാനുള്ള ശ്രമവും ഉണ്ടായി.
വിഷയത്തിൽ ജില്ലാ കളക്ടർ മേഘ കമ്പനിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ആർഡിഒ സ്ഥലം സന്ദർശനം നത്തി. അപ്പോഴാണ് വിള്ളൽ പരിഹരിക്കാനായി നടത്തിയത് കണ്ണിൽപൊടിയിടുന്ന വിധത്തിലുള്ള നടപടികളാണെന്ന് മനസിലായത്. കോൺക്രീറ്റ് മിശ്രിതം ഒഴിച്ച് വിള്ളൽ താത്കാലികമായി അടയ്ക്കാനാണ് കമ്പനി ശ്രമിച്ചത്.






