
രാജ്യത്ത് ഇന്ന് മുതൽ പാൽ വില വർദ്ധിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്യത്തെ പ്രമുഖ പാൽ ഉൽപാദന കമ്പനികളായ അമൂലും മദർ ഡയറിയും തങ്ങളുടെ പാക്കറ്റ് പാലിന് വില വർദ്ധിപ്പിക്കുന്നതായി ഒന്നിന് പുറകെ ഒന്നായി പ്രഖ്യാപിച്ചു. ഇരു കമ്പനികളുടെയും പുതുക്കിയ നിരക്കുകൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ വ്യാഴാഴ്ച മുതൽ പൗരന്മാർക്ക് വിലക്കയറ്റത്തിന്റെ ആഘാതം നേരിട്ട് തുടങ്ങി.
അമൂൽ പാലിന് ലിറ്ററിന് രണ്ടു രൂപയാണ് വർദ്ധിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെ മദർ ഡയറിയും തങ്ങളുടെ പാക്കറ്റ് പാലിന് ലിറ്ററിന് രണ്ടു രൂപ കൂട്ടിയുള്ള പ്രഖ്യാപനം നടത്തി. മേഖലയിൽ ഉൽപാദന ചെലവ് വർദ്ധിച്ചതാണ് വില കൂട്ടാൻ കാരണമായതെന്നാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അമൂൽ വില വർദ്ധനവ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം 2025 മെയ് ഒന്നിനായിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്. ഇപ്പോൾ മെയ് 14 മുതൽ ലിറ്ററിന് 2 രൂപ വീതം വർദ്ധിച്ചു. ഡൽഹി-എൻസിആറിലെ പുതിയ പാൽ വിലകൾ നോക്കുമ്പോൾ, അമൂൽ ബഫല്ലോ മിൽക്ക് ലിറ്ററിന് 73 രൂപയിൽ നിന്ന് 75 രൂപയായി വർദ്ധിച്ചു. കൂടാതെ, ഇനിമുതൽ അമുൽ ഗോൾഡ് ലിറ്ററിന് 69 രൂപയും അമൂൽ താസ ലിറ്ററിന് 57 രൂപയുമായിരിക്കും.
അമൂലിന് പിന്നാലെ മദർ ഡയറിയും തങ്ങളുടെ പാൽ വില വർദ്ധിപ്പിച്ചു. വ്യാഴാഴ്ച മുതൽ രാജ്യത്തുടനീളം മദർ ഡയറി പാലിന് ലിറ്ററിന് 2 രൂപ അധികം നൽകണം. ഫുൾ ക്രീം മിൽക്ക് ലിറ്ററിന് 72 രൂപ, ടോൺഡ് മിൽക്ക് ലിറ്ററിന് 60 രൂപ, ഡബിൾ ടോൺഡ് മിൽക്ക് ലിറ്ററിന് 54 രൂപ, പശുവിൻ പാൽ ലിറ്ററിന് 62 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.






