
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ സിപിഐഎം ജില്ലാ കമ്മിറ്റികളില്‍ രൂക്ഷവിമര്‍ശനം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ പിണറായി വിജയനെതിരെ കടുത്ത ഭാഷയില്‍ തുറന്നടിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ടേം വ്യവസ്ഥ പ്രഹസനമാക്കിയെന്നും മാനദണ്ഡങ്ങളിലെ ഇളവുകള്‍ പിണറായിക്ക് മാത്രമാക്കി മാറ്റിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു. തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പിണറായി കേന്ദ്രീകൃത ശൈലിക്കെതിരെ രംഗത്തുവന്നു.
പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ ശൈലി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായതായി യോഗം വിലയിരുത്തി. ജനകീയ മുഖമായ കെ.കെ ശൈലജയെ ജയസാധ്യതയില്ലാത്ത പേരാവൂരില്‍ നിര്‍ത്തി തോല്‍പ്പിക്കുകയായിരുന്നു. സീറ്റ് പിടിച്ചെടുക്കാനെന്ന പേരില്‍ ശൈലജയെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിച്ചത് ജനങ്ങളെ പുച്ഛിക്കുന്നതിന് തുല്യമായിപ്പോയി. ഇത്തരം സീറ്റുകളില്‍ മത്സരിച്ച് ധീരത കാട്ടേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു. ശൈലജയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ഭരണം നഷ്ടപ്പെട്ടാല്‍ പോലും ഇത്ര ദയനീയമായ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി പൂര്‍ണ്ണമായും സര്‍ക്കാരിന് അടിമപ്പെടുകയായിരുന്നുവെന്ന് പിണറായിയുടെ സ്വന്തം മണ്ഡലമായ ധര്മ്മടത്തുനിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പോലും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരിന് പുറമെ കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലാ നേതൃയോഗങ്ങളിലും സമാനമായ രീതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിണറായി വിജയന്റെ ഭാഷയും പെരുമാറ്റ ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും, ജനവികാരം മാനിച്ച് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും യോഗങ്ങളില്‍ ആവശ്യമുയര്‍ന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരമാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയത്. ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഓരോ നയമാണ്. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാന്‍ ഒരു നയവും ഇഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്താന്‍ മറ്റൊരു നയവുമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിയും യോഗത്തില്‍ കടുത്ത വിചാരണയ്ക്ക് വിധേയമായി. എം.വി ഗോവിന്ദന് ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും നൂറു പേരെങ്കിലും പാര്ട്ടിക്കെതിരാകുന്ന അവസ്ഥയാണുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരവും ജനങ്ങളുടെ പ്രതിഷേധവും തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. തോല്‍വിക്ക് കാരണമായ തെറ്റുകള്‍ തിരുത്താനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും നേതൃത്വം തയ്യാറാകണമെന്ന കടുത്ത മുന്നറിയിപ്പാണ് ജില്ലാ കമ്മിറ്റികളില്‍ നിന്ന് ഉയരുന്നത്.






