
തിരുവനന്തപുരം: വി.ഡി. സതീശന് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച പ്രധാന നേതാക്കളുടെ വകുപ്പുകള്‍ സംബന്ധിച്ച് യു.ഡി.എഫില്‍ ഏകദേശ ധാരണയായി. മുഖ്യമന്ത്രിയായ വി.ഡി. സതീശന് ധനം, തുറമുഖം എന്നീ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യാനാണ് നിലവിലെ തീരുമാനം. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കുണ്ടറയില്‍ നിന്ന് വിജയിച്ചെത്തിയ പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് നല്‍കാനാണ് ആലോചന.
മുസ്ലിം ലീഗില്‍ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, ഐ.ടി വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും. കെ.പി.സി.സി ആസ്ഥാനത്ത് തുടരുന്ന ചര്‍ച്ചകളില്‍ കൊല്ലത്ത് നിന്നുള്ള ബിന്ദു കൃഷ്ണയെ സാമൂഹിക ക്ഷേമം, വനിതാ ശിശു വികസന വകുപ്പ് മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യ മന്ത്രിയായും പരിഗണിക്കുന്നുണ്ട്. റവന്യൂ മന്ത്രിയായി സണ്ണി ജോസഫും, ടൂറിസം മന്ത്രിയായി എ.പി. അനില്‍കുമാറും വരാനാണ് കൂടുതല്‍ സാധ്യത.
മറ്റു പ്രധാന വകുപ്പുകളില്‍ എം. ലിജുവിന് എക്സൈസും സി.പി. ജോണിന് ഗതാഗതവും നല്‍കിയേക്കും. ഷിബു ബേബി ജോണ്‍ വീണ്ടും തൊഴില്‍ വകുപ്പ് മന്ത്രിയാകാനാണ് സാധ്യത. സ്പീക്കര്‍ പദവിയിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിനോട് പൂര്‍ണ്ണമായി യോജിച്ചിട്ടില്ലെന്നാണ് സൂചന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഷാനിമോള്‍ ഉസ്മാന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്.
അതേസമയം, ചെറുകക്ഷികളായ അനൂപ് ജേക്കബ്, മാണി സി. കാപ്പന് എന്നിവര്‍ക്ക് രണ്ടര വര്‍ഷം വീതമുള്ള ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനം നല്‍കുക. ഇതില്‍ ഇരുവരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മുന്നണി തീരുമാനം മാറാനിടയില്ല. ലീഗ് മന്ത്രിമാരുടെ പട്ടികയിലുള്ള എ.കെ.എം. അഷറഫ്, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കും ടേം വ്യവസ്ഥയിലായിരിക്കും പദവികള്‍ നല്‍കുകയെന്നാണ് സൂചനകള്‍.






