
കട്ടപ്പന: നഗരസഭാ മൈതാനിയില്‍ നടക്കുന്ന ഫെസ്‌റ്റുമായി ബന്ധപ്പെട്ട് ക്രമവി രുദ്ധമായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്ന് നഗരസഭാ ചെയര്‍പഴ്‌സണ്‍ ജോയി വെട്ടിക്കുഴി. ഇന്നലെ നടന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഭരണ സമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ചെയര്‍പഴ്‌സന്റെ വിശദീകരണം. ഫെസ്‌റ്റ് നടത്തിപ്പിന് മൈതാനം വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് നാളുകളായി ആക്ഷേപം നിലനി ന്നിരുന്നു. തുടര്‍ന്നാണ് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്.
യോഗത്തില്‍ എക്‌സിബിഷന്‍ എന്ന പേരില്‍ ലഭിച്ച കത്ത് കൗണ്‍സിലില്‍ അംഗീകരിച്ച ശേഷം ഫെസ്‌റ്റ് സംഘടിപ്പിച്ചു എന്നാരോപിച്ച് എല്‍.ഡി.എഫ്. അംഗം കെ.പി. സുമോദാണ് ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും ജീവനക്കാര്‍ക്കെതിരെ പഞ്ചായത്ത് ഓംബുഡ്‌സ്മാന് പരാതി നല്‍കണമെന്നും സുമോദ് ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷങ്ങളില്‍ ഒരു ലക്ഷം രൂപ ദിവസ വാടക വാങ്ങിയാണ് ഫെസ്‌റ്റ് സംഘടിപ്പിച്ചത്. എന്നാല്‍ ഇത്തവണ 7000 രൂപയാണ് വാടകയെന്നും ഇത് ക്രമക്കേടാണെന്നും ആരോപിച്ച് ബി.ജെ.പി, കേരള കോണ്‍ഗ്രസ് (എം.) അംഗങ്ങളും രംഗത്ത് വന്നതോടെ കൗണ്‍സിലില്‍ ബഹളം ഉയര്‍ന്നു. മുന്‍ വര്‍ഷം നടന്ന ഫെസ്‌റ്റുകളില്‍ സംഘാടകരുടെ കൈയില്‍ നിന്നും ചില നഗരസഭാംഗങ്ങള്‍ പണം വാങ്ങിയിരുന്നതായി നഗരസഭാംഗം ഷാജി കൂത്തോടി ആരോപിച്ചു. അതേസമയം ഇന്നലെ നടന്ന അടിയന്തര കൗണ്‍സില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് അംഗങ്ങള്‍ വിട്ടുനിന്നതും വിവാദമായി. അംഗങ്ങളുടെ വിമര്‍ശനങ്ങളില്‍ ഫെസ്‌റ്റ് നടത്തിപ്പില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് നഗരസഭാചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.
നഗരസഭയ്‌ക്ക് മികച്ച വരുമാനം ലഭിക്കുന്ന രീതിയിലാണ് ഫെസ്‌റ്റ് നടത്തിപ്പിന് നല്‍കിയത്. മൂന്നു പേരാണ് മൈതാനം വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. അതില്‍ ഒരാള്‍ പിന്മാറി. പിന്നീട് ക്വട്ടേഷന്‍ വെച്ചതില്‍ ഉയര്‍ന്ന തുകയായ 7000 രൂപയും ജി.എസ്.ടി. യും മുടക്കുന്നവ ര്‍ക്കായി മൈതാനം വിട്ടുനല്‍കി. ഒരു ലക്ഷം രൂപ ഇവരില്‍നിന്നും സെക്യൂരിറ്റിയായി വാങ്ങിയിട്ടുണ്ട്. പുറമേ ടിക്കറ്റ് വില്‍പ്പനയുടെ ടാക്‌സും നഗരസഭയ്‌ക്ക് ലഭിക്കുന്നുണ്ട്.
എക്‌സിബിഷനില്‍ എന്തൊക്കെ പ്രദര്‍ശനങ്ങളാണുള്ളതെന്ന് മുന്‍കൂട്ടി അറിയിച്ചി രുന്നു. കരാറിലെത്തിയ സ്‌ഥിതിക്ക് ഇനി തടയാനാകില്ല. അവരുടെ പരിപാടിക്ക് ഫെസ്‌റ്റ് എന്ന പേര് നല്‍കിയതില്‍ നഗരസഭയ്‌ക്ക് ഇടപെടാന്‍ കഴിയില്ല. മുന്‍വര്‍ഷം നഗരസഭാംഗം കൂടിയായ സിജോമോന്‍ ജോസ് നടത്തിയ ഫെസ്‌റ്റില്‍ നഷ്‌ടം ഉണ്ടായതിനാല്‍ വാടകയിനത്തിലെ എട്ടു ലക്ഷം രൂപ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കിയിരുന്നു. അതില്‍ നാലു ലക്ഷം രൂപ ഒഴിവാക്കി നല്‍കി.
നിലവില്‍ ക്രമവിരുദ്ധമായ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണവും നഗരസഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു.



