
ഏറെ ചർച്ചകൾക്കും പരിഹാസങ്ങൾക്കും പലരുടെയും ട്രോളുകൾക്കും ശേഷമാണ് യു ഡി എഫ് സർക്കാർ അധികാരത്തിലേറിയത്. മുഖ്യമന്ത്രിക്കസേര ആർക്കെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇക്കഴിഞ്ഞ ദിവസം വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത്.
ഇപ്പോഴിതാ യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശൻ. അച്ഛന്റെ പേര് പറയാനാണ് താനത് വായിച്ചതെന്നും അമ്മയെ മനസ്സില്‍ ഓര്‍ത്തതാണത് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
‘‘അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. അമ്മയെ ഞാൻ മനസില്‍ ഓർത്തു. അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല, അതുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനെ. നമ്മള്‍ ഓർക്കണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛന്‍റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്.
അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം, അദ്ദേഹത്തിന്റെ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാൻ എംഎല്‍എ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എന്റെ ഫുള്‍ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടില്‍ അങ്ങനെ അല്ലേ ?...’’ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സതീശൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ വിമർശനം രൂക്ഷമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളടക്കം വിമർശനവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. 24-05-2021 ല്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വിഡി സതീശൻ പറഞ്ഞത്.
ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാല്‍ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞാ ചടങ്ങില്‍ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന വിമശനം.






