ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ ചാമ്പ്യന്‍മാരായി. 22 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് പീരങ്കിപ്പട പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്. രണ്ടാം സ്‌ഥാനക്കാരായ മാഞ്ചസ്‌റ്റര്‍ സിറ്റി ബോണ്‍മൗത്തിനോട് 1-1 നു സമനില വഴങ്ങിയതോടെയാണ് ആഴ്‌സണലിന്റെ കിരീടധാരണം നടന്നത്‌്. ആഴ്‌സണലിന് 37 കളികളില്‍നിന്ന് 82 പോയിന്റും സിറ്റിക്ക് 78 പോയിന്റുമാണ്‌്. ഒരു മത്സരം മാത്രം ശേഷിക്കേ ആഴ്‌സണലിന് നാല് പോയിന്റ് ലീഡ് നേടാനായി.
അവസാന മത്സരത്തില്‍ ആഴ്‌സണല്‍ തോല്‍ക്കുകയും സിറ്റി ജയിക്കുകയും ചെയ്‌താലും ലീഡ് മറികടക്കാനാകില്ല. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയെ തോല്‍പ്പിച്ചതോടെ ആഴ്‌സണലിന് കിരീടം ഒരു ജയം മാത്രമകലെയായി.
ആഴ്‌സെ വെംഗര്‍ കോച്ചായിരിക്കേ 2004 ലാണ് അവര്‍ അവസാനം ലീഗ് ജേതാക്കളായത്. ക്രിസ്‌റ്റല്‍ പാലസിനെതിരേ ഞായറാഴ്‌ച നടക്കുന്ന അവസാന ലീഗ് മത്സരത്തോടെ കിരീടധാരണമുണ്ടാകും. കോച്ച് മൈക്കിള്‍ അര്‍റ്റേറ്റയ്‌ക്ക് ഇരട്ടക്കിരീട നേട്ടത്തിനുള്ള സാധ്യത സജീവമാണ്. 30 നു നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആഴ്‌സണല്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌നെ നേരിടാനിരിക്കുകയാണ്. ബോണ്‍മൗത്തിന്റെ തട്ടകമായ വിറ്റാലിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി തോല്‍ക്കേണ്ടതായിരുന്നു. 39-ാം മിനിറ്റില്‍ ഇലി ജൂനിയര്‍ ക്രൗപി ബോണ്‍മൗത്തിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ (95-ാം മിനിറ്റ്) ഗോളടിച്ച് ഏര്‍ലിങ് ഹാളണ്ടാണു സിറ്റിയെ രക്ഷപ്പെടുത്തിയത്. 56 പോയിന്റുള്ള ബോണ്‍മൗത്ത് ആറാം സ്‌ഥാനത്താണ്. സിറ്റിയും ബോണ്‍മൗത്തും തമ്മിലുള്ള മത്സരം ശ്വാസമടക്കിപ്പിടിച്ചാണ് അര്‍റ്റെറ്റയും ശിഷ്യന്‍മാരും കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സോഭാ റിയാലിറ്റി ട്രെയിനിങ് സെന്ററില്‍ ആഘോഷങ്ങള്‍ തുടങ്ങി. ആഴ്‌സെ വെംഗര്‍ യുഗത്തിനു ശേഷം ആദ്യമായി ക്യാമ്പിലേക്ക് ഒരു കിരീടമെത്തുന്നതിന്റെ ആവേശം കോച്ചിങ് സ്‌റ്റാഫുകളിലും പ്രകടമായി. അര്‍റ്റേറ്റ കോച്ചായെത്തിയ 2019 നു ശേഷം ആഴ്‌സണല്‍ പലവട്ടം ലീഗ് കിരീടത്തിന് അടുത്തെത്തി. 2022-23, 2023-24, 2024-25 സീസണുകളില്‍ രണ്ടാം സ്‌ഥാനക്കാരായി. പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ കോച്ചാണ് അര്‍റ്റേറ്റ. 44 വര്‍ഷവും 54 ദിവസുമാണ് അദ്ദേഹത്തിന്റെ പ്രായം. ഹൊസെ മൗറീഞ്ഞോയാണ് അര്‍റ്റേറ്റയെക്കാള്‍ ചെറുപ്പക്കാരന്‍.
2004-05 സീസണില്‍ ചെല്‍സിയെ കിരീടത്തിലെത്തിക്കുമ്പോള്‍ മൗറീഞ്ഞോയുടെ പ്രായം 42 വര്‍ഷവും 94 ദിവസവുമായിരുന്നു. 2005-06 സീസണില്‍ വീണ്ടും ചാമ്പ്യന്‍മാരാകുമ്പോള്‍ മൗറീഞ്ഞോയുടെ പ്രായം 43 വര്‍ഷവും 93 ദിവസവുമായിരുന്നു. ചരിത്രത്തിലാകെ നാലു തവണയാണ് ആഴ്‌സണല്‍ ലീഗ് കിരീടം നേടിയത്.
13 കിരീടങ്ങള്‍ നേടിയ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡാണ് ഒന്നാമത്. എട്ട് കിരീടങ്ങള്‍ നേടിയ സിറ്റിയാണ് പിന്നില്‍. ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ലീസ്‌റ്റര്‍ സിറ്റി എന്നിവര്‍ ഒരു തവണ വീതം കിരീടം നേടി. ആഴ്‌സണലിന്റെ ആകെ കിരീട ശേഖരം 14 ലെത്തി. ലിവര്‍പൂളും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും 20 വീതം കിരീടങ്ങളുമായി മുന്നിലുണ്ട്. ഗോള്‍ വേട്ടയിലും പീരങ്കിപടയാളികള്‍ മുന്നിലാണ്. വിക്‌ടോര്‍ ഗ്യോകെസ് 14 ഗോളുകളുമായി മുന്നിലുണ്ട്. ബുകായോ സാക, എബെറെി ഇസെ, ലിയാന്‍ഡ്രോ ട്രൗസാഡ്, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഡെക്ലാന്‍ റൈസ്, മൈക്കിള്‍ മെറീനോ എന്നിവരും ഗോളടിക്കാനും ഗോളടിപ്പിക്കാനും മുന്നില്‍നിന്നു.
എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ഗോളടിച്ച കായ് ഹാവ്‌ററ്റ്‌സാണ് ആഴ്‌സണലിന്റെ വിജയ ശില്‍പ്പി. ബുകായോ സാകയുടെ കോര്‍ണറിനെ കിടിലന്‍ ഹെഡറിലൂടെയാണു ജര്‍മന്‍ താരം ഗോളാക്കിയത്‌്. 34-ാം മിനിറ്റില്‍ സാകയെ ബേണ്‍ലി ബോക്‌സില്‍ ലൂകാസ് പിറേസ് വീഴ്‌ത്തിയതിന് ആഴ്‌സണല്‍ പെനാല്‍റ്റിക്കായി വാദിച്ചു.
വാര്‍ പരിശോധനയും റഫറിയുടെ പെനാല്‍റ്റി അനുവദിക്കാതിരുന്ന വിധിക്ക് അനുകൂലമായി. ഹാവ്‌ററ്റ്‌സ് രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡില്‍നിന്നു കഷ്‌ടിച്ചാണു രക്ഷപ്പെട്ടത്. 67-ാം മിനിറ്റില്‍ ലെസ്ലി ഉഗോചുക്വുവിനെ പിന്നില്‍നിന്ന് അപകടകരമായി ടാക്കിള്‍ ചെയ്‌തതിനു താരത്തിന് മഞ്ഞക്കാര്‍ഡ് മാത്രമാണു ലഭിച്ചത്. വാറിലും ഹാവ്‌ററ്റ്‌സിന് അനുകൂലമായി. ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റായ പന്ത് തൊട്ടത് അപൂര്‍വമായിരുന്നു.




