
കരിയറില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ബേസില്‍ ജോസഫ് എന്ന പേര് ഇന്ന് മറുഭാഷാ സിനിമാപ്രേമികള്‍ക്കും പരിചിതമാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിലെ നടനും സംവിധായകനും ഈയടുത്ത് നിര്‍മ്മാതാവായും മാറിയ താരമാണ് ബേസില്‍.
കുഞ്ഞിരാമായണം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. അവിടെ നിന്ന് വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ വളര്‍ച്ച. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാണ് ബേസില്‍ ജോസഫ്. സംവിധായകന്‍ നടന്‍ എന്നതിപ്പുറം തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയിയലൂടെ ബേസില്‍ ജോസഫ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ട്രോളുകളും തമാശകളുമായി സോഷ്യൽമീഡിയിയൽ സജീവമാണ് താരം. സ്വന്തം അക്കൗണ്ടിൽ അധികം പോസ്റ്റുകളൊന്നും പങ്കുവയ്ക്കാറില്ലെങ്കിലും താരത്തിന്റെ അഭിമുഖങ്ങളടക്കം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും തമ്മിലുള്ള അടുപ്പം ഏറെ ആഴമുള്ളതാണ്. ബേസിലിന് സിനിമയിലേക്കുള്ള വഴിയൊരുക്കിയത് തന്നെ വിനീതാണ്. തന്റെ ഗുരുവെന്ന നിലയില്‍ വിനീതിനോടുള്ള സ്‌നേഹവും ആദരവുമൊക്കെ ബേസില്‍ എപ്പോഴും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വിനീത് ശ്രീനിവാസനുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് താരം. വിനീതിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ മറക്കാനാകാത്ത അനുഭവവമാണ് ബേസില്‍ പങ്കിട്ടത്. താനൊരു വലിയ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ ശേഷം വിനീതിന്റെ വീട്ടില്‍ നിന്ന് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ വിനീത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചാണ് ബേസില്‍ പറഞ്ഞത്.
‘‘ഈയ്യടുത്ത് ചെന്നൈയില്‍ ഫാമിലിയായിട്ട് പോയപ്പോള്‍ വിനീതേട്ടന്റെ വീട്ടില്‍ പോയി. ഇറങ്ങാന്‍ പോകുന്നേരം, ഞാന്‍ വലിയൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ ദൈവത്തിന്റെ മുന്നില്‍ നിന്ന് രണ്ട് മിനുറ്റൊന്ന് പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങാം എന്ന് പറഞ്ഞു. അങ്ങനത്തെ മൊമന്റ്‌സ് ഒന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. സിനിമയിലുള്ള ഒരാളും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.
വീട്ടില്‍ റിലീജിയസ് ഫാമിലിയാണ്. അവിടെ ഇത് തന്നെയേയുള്ളൂ. പക്ഷെ സിനിമയ്ക്ക് അകത്ത് എനിക്ക് അങ്ങനൊരു നിമിഷം ഉണ്ടായിട്ടില്ല. മതപരമായ കാരണം കൊണ്ടല്ല.
ഒരാള്‍ നമ്മളെ കെയര്‍ ചെയ്യുന്നതിന്റെ ആഴമുണ്ടല്ലോ. ആത്മാര്‍ത്ഥമായി തന്നെയുള്ള കരുതലാണത്. വീട്ടില്‍ നിന്നും ഞാനും ഭാര്യയും കുഞ്ഞും കൂടെ ഇറങ്ങാന്‍ നേരം നമുക്കൊന്ന് പ്രാര്‍ത്ഥിക്കാം, നീ വലിയൊരു സിനിമ ചെയ്യാന്‍ പോവുകയല്ലേ. നീ എങ്ങോട്ടേക്കാ പോകുന്നതെന്ന് എനിക്കൊരു ഐഡിയയുമില്ല, പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങാം എന്ന് പറഞ്ഞ മൊമന്റ് വല്ലാത്തൊരു നിമിഷമായിരുന്നു. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹത്തെപ്പോലൊരാള്‍ എന്റെ ജീവിതത്തിലുണ്ടെന്നതില്‍ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.....’’ എന്നാണ് ബേസില്‍ പറയുന്നത്. വിനീതുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഇടയ്ക്ക് ബേസിലിന്റെ കണ്ണുകള്‍ ഈറനണിയുന്നതും ദൃശ്യങ്ങളില്‍ കാണാം. സുജിത് ഭക്തന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ മനസ് തുറന്നത്.
മലയാളത്തിന്റെ പ്രിയതാരം ബേസിൽ ജോസഫ് ആദ്യമായി നിർമാതാവിന്റെ റോളിൽ എത്തുന്ന ചിത്രമാണ് 'അതിരടി'. അഭിനയത്തിനും സംവിധാനത്തിനും പുറമെ ഈ സിനിമയിലൂടെ നിർമാണത്തിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ബേസിൽ. മെയ് 14ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആഗോള ഗ്രോസ് 50 കോടി രൂപ കടന്നിരിക്കുകയാണ്.
ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മിന്നൽ മുരളിയുടെ രചയിതാവായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'അതിരടി', ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.






