
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ചു. തിങ്കളാഴ്ച പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് (മേയ് 23) ഇതിന് മുൻപ് ഇന്ധനവില കൂട്ടിയത്. അന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർദ്ധിപ്പിച്ചിരുന്നത്. രജ്യാന്തര വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാത്തതുമാണ് വിലവർദ്ധനയ്ക്ക് കാരണമായി എണ്ണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ധനവില വർദ്ധിക്കുന്നത് കാരണം ജനജീവിതം ദുസ്സഹമാകും. നിലവിലെ പണപ്പെരുപ്പം മൂലം പ്രതിസന്ധിയിലായ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ ഈ വിലവർദ്ധനവ് കൂടുതൽ ബാധിക്കും. ഡീസൽ വില ഉയർന്നത് ചരക്കുകൂലി വർദ്ധിക്കാൻ കാരണമാകും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കും. മുൻപുണ്ടായ ഇന്ധനവില വർദ്ധനവ് കാരണം പാൽ, ബ്രെഡ് തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ഇതിനകം തന്നെ വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.






