
അഹമ്മദാബാദ്: ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് പുറത്തുവരുന്നത് മനുഷ്യക്കടത്തിന്റെയും ലൈംഗിക അതിക്രമത്തിന്റെയും ഞെട്ടിക്കുന്ന കഥകൾ. 26 വയസ്സുള്ള യുവതിയെ സ്വന്തം ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റു. തുടർന്ന് ദിവസങ്ങളോളം ഇവർ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായി. യുവതിയെ രക്ഷപ്പെടുത്തിയ പോലീസ്, ഭർത്താവടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു.
വടക്കൻ ഗുജറാത്തിലെ പാലൻപൂരിൽ സാധാരണ രീതിയിൽ രജിസ്റ്റർ ചെയ്ത ഒരു ‘മാൻ മിസ്സിംഗ്’ പരാതിയാണ്, ഒടുവിൽ മനുഷ്യക്കടത്തിന്റെയും ക്രൂരമായ ലൈംഗിക പീഡനത്തിന്റെയും വിവാഹബന്ധത്തിലെ വഞ്ചനയുടെയും ഞെട്ടിക്കുന്ന കഥയായി പുറത്തുവന്നത്.
ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റ 26-കാരിയായ യുവതിയെ ദിവസങ്ങളോളം തുടർച്ചയായി ബലാത്സംഗത്തിനിരയാക്കുകയും, പിന്നീട് പോലീസ് എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. 12 വർഷമായി യുവതിയുടെ ഭർത്താവായിരുന്നയാൾ ഉൾപ്പെടെ ആറ് പേരെ ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഒഴിവാക്കാൻ ഭർത്താവ് ആഗ്രഹിച്ചിരുന്നതായും, മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
മുപ്പത് വയസ്സുള്ള ഭർത്താവ് തന്റെ രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഭാര്യയെ ഒഴിവാക്കാൻ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് തന്നോട് മടുപ്പും വെറുപ്പും തോന്നിയിരുന്നു. മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരണമെന്നുണ്ടായിരുന്നതായും ഇതിനായി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇരയായ യുവതി മൊഴി നൽകിയിട്ടുണ്ട്.
കുറ്റകൃത്യം മറച്ചുവെക്കാൻ, ഭാര്യ ആരെയും അറിയിക്കാതെ വീടുവിട്ടുപോയെന്ന് കാണിച്ച് മെയ് 11-ന് ഭർത്താവ് പാലൻപൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ പോലീസിന് സംശയം തോന്നുകയും ഭർത്താവിനെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പതറിയ ഇയാൾ പിന്നീട് ഒളിവിൽ പോയി. തൊട്ടുപിന്നാലെ, ഭാര്യവീട്ടുകാർ മകനെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവനെ കാണാനില്ലെന്നും കാണിച്ച് ഇയാളുടെ പിതാവ് മറ്റൊരു പരാതി നൽകി. പരാതികളിലെ വൈരുദ്ധ്യം മനസ്സിലാക്കിയ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
മെയ് 10-ന് ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്ത്രപൂർവ്വം യുവതിയെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ഒരു ഫ്ലാറ്റിലെത്തിച്ചതായും, അവിടെവെച്ച് അതിലൊരാൾ യുവതിയെ രണ്ടുതവണ ബലാത്സംഗം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി. പിന്നീട് മറ്റൊരു ഗ്രാമത്തിലെ കുടുംബത്തിന് യുവതിയെ കൈമാറി. 1.5 ലക്ഷം രൂപയ്ക്കായിരുന്നു ഇടപാട്. ഇതിൽ 50,000 രൂപ അഡ്വാൻസായി വാങ്ങി. തുടർന്ന്, യുവതിയെ പ്രതികളിലൊരാൾ വീട്ടിൽ പൂട്ടിയിട്ട് ഒരാഴ്ചയോളം നിരന്തരം പീഡിപ്പിച്ചു.
മെയ് 21-നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. ഭർത്താവ് മുൻപും സമാനമായ വഞ്ചനകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ മുൻപ് വിവാഹിതരായ രണ്ട് സ്ത്രീകളെ പ്രണയം നടിച്ച് കൂടെക്കൂട്ടുകയും, പിന്നീട് ഈ രണ്ട് സ്ത്രീകളെയും കാണാതാവുകയും ചെയ്തിട്ടുണ്ട്.






