
ബെയ്ജിങ്: ചൈനയിൽ രാജ്യത്തെയാകെ നടുക്കിയ ക്രൂരമായ ശിശുഹത്യയിൽ, പ്രതിയായ കാമുകിക്ക് മാപ്പുനൽകിക്കൊണ്ട് പിതാവ് ഒപ്പിട്ട കത്ത് പുറത്തുവന്നതോടെ ചൈനീസ് സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും കനത്ത ജനരോഷം ഉയരുന്നു. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. വെറും 18 മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വയറ്റിൽ തൊഴിച്ചുകൊന്ന കേസിലെ പ്രതിയായ കാമുകിയെയാണ് പിതാവ് ലി ന്യായീകരിക്കാനും രക്ഷപ്പെടുത്താനും ശ്രമിക്കുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കുഞ്ഞിന്റെ കരൾ, പാൻക്രിയാസ്, കുടലുകൾ എന്നിവ തകർന്നാണ് മരണം സംഭവിച്ചത്. കുഞ്ഞിന്റെ തലയ്ക്ക് പിന്നിലും കടുത്ത പരിക്കേറ്റിരുന്നു. കുഞ്ഞ് മരിച്ച ഉടൻ തന്നെ അമ്മയെ വിവരമറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ പിതാവ് ലി ശ്രമിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞിന്റെ വയർ ബലൂൺ പോലെ വീർത്തിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നിർദ്ദേശിച്ചതും അമ്മയെ വിവരമറിയിച്ചതും. താൻ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയില്ലായിരുന്നെങ്കിൽ കുഞ്ഞിന്റെ മൃതദേഹം അതിനകം തന്നെ അവർ ദഹിപ്പിച്ചു കളയുമായിരുന്നെന്നും, കൊലയാളി നിയമത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നെന്നും ഷീ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിന്റെ അമ്മയായ ഷീ മാധ്യമങ്ങളിലൂടെ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ഈ വിവരങ്ങൾ പുറംലോകം അറിയുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പത്തുവർഷത്തിലേറെ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ലിയും ഷീയും വേർപിരിഞ്ഞത്. മൂത്ത കുട്ടിയുടെ സംരക്ഷണം അമ്മയും ഇളയ കുഞ്ഞിന്റെ സംരക്ഷണം പിതാവ് ലിയും ഏറ്റെടുത്തു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ കുഞ്ഞ് പെട്ടെന്ന് മരണപ്പെടുകയായിരുന്നു. ലിയുടെ കാമുകിയായ ഗുവോ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജോലി ഉപേക്ഷിച്ച് ലിക്കൊപ്പം താമസിച്ചിരുന്ന ഇവർ കുഞ്ഞിന്റെ പെരുമാറ്റത്തിൽ പ്രകോപിതയായി മുൻപും മർദ്ദിച്ചിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപും, തലേദിവസവുമെല്ലാം കുഞ്ഞിന്റെ വയറ്റിൽ ഇവർ ക്രൂരമായി തൊഴിച്ചു.
കാമുകിക്ക് കുഞ്ഞിനെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും അവൾ കുഞ്ഞിനെ നന്നായി നോക്കുമായിരുന്നുവെന്നുമാണ് പിതാവായ ലി കോടതിയിൽ നൽകിയ മാപ്പപേക്ഷയിൽ പറയുന്നത്. എന്നാൽ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ കൊന്നവളോട് പിതാവ് കാണിച്ച ഈ ദയയ്ക്കെതിരെ ചൈനയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കാമുകിയുടെ ക്രൂരതയേക്കാൾ ഭയപ്പെടുത്തുന്നത് ഈ അച്ഛന്റെ നിസ്സംഗതയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. ചൈനീസ് നിയമപ്രകാരം കുട്ടികൾക്കെതിരെയുള്ള ഇത്തരം ക്രൂരമായ കൊലപാതകങ്ങൾക്ക് 10 വർഷം മുതൽ ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ വരെ ലഭിക്കാം. ഇര ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






