
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടും. സിബിഐ അന്വേഷണത്തിന് സർക്കാർ ഉടൻ ശുപാർശചെയ്യും. പുതിയ സർക്കാർ കേന്ദ്ര ഏജൻസിക്ക് നൽകുന്ന ആദ്യത്തെ കേസായിരിക്കും ഇത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കുടുംബം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് നൽകിയതായി പ്രവീൺ ബാബു പറഞ്ഞിരുന്നു.
നവീൻ ബാബു കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മഞ്ജുഷ കോടതിയെ ധരിപ്പിച്ചിരുന്നു. ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി മെയ് 16 ന് ഉത്തരവിട്ടു. പുതിയ 13 സാക്ഷികളെ ഉൾപ്പെടുത്തി കണ്ണൂർ ടൗൺ പൊലീസ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എഡിഎമ്മിന്റെ ക്വാർട്ടേഴ്സിനു സമീപത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരുന്ന നവീനിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി,പി ദിവ്യ ക്ഷണിക്കാതെ എത്തി പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ആത്മഹത്യ ചെയ്തു എന്നതാണ് കേസ്.






