
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ ഐ.പി.എസുകാരെ നിയമിക്കുന്നതിനെതിരേയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘനാളത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിജയം. ഡി.ജി.പി റാങ്കിലെ ഐ.പി.എസുകാര്‍ ഇന്നലെ വരെ ഇരുന്ന കസേരയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങി.
മുന്‍ എഡിജിപി എം.ആര്. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന എക്സൈസ് കമ്മീഷണര്‍ പദവിയിലേക്കാണ് വീണ്ടും ഐ.എ.എസ് ഉദ്യോഗസ്ഥന് എത്തുന്നത്. മുന്‍ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി ആയിരുന്ന ശ്രീറാം സാംബശിവ റാവു (2012 ബാച്ച്) ആണ് പുതിയ എക്സൈസ് കമ്മീഷണര്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രി വി.ഡി.സതീശന് തീരുമാനമെടുത്തത്.
സെന്‍ട്രല്‍ അഡ്മിനിസ്േ്രടറ്റീവ്ൈ ട്രബ്യൂണലിന്റെ (സി.എ.ടി) നിര്‍ണായക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഐ.എ.എസുകാരുടെ കേഡര്‍ പോസ്റ്റുകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന നിയമലംഘനത്തിനെതിരേ ബി. അശോകിന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ നിയമപോരാട്ടമാണ് ലക്ഷ്യം കണ്ടത്. എക്സൈസ് കമ്മീഷണറുടെ അധിക ചുമതല വഹിച്ചിരുന്ന അഡീ. എക്സൈസ് കമ്മീഷണറും ഐ.പി.എസുകാരനുമായ ജെ. കിഷോര്‍ കുമാറില്‍ നിന്നാണ് ശ്രീറാം സാംബശിവ റാവു ചുമതലയേല്‍ക്കുക. ഒരു വര്‍ഷത്തെ കാലാവധിയിലാണ് സ്പെഷ്യല്‍ സെക്രട്ടറി റാങ്കില്‍ തസ്തിക താല്‍ക്കാലികമായി സൃഷ്ടിച്ചിരിക്കുന്നത്.
നിലവില്‍ ശ്രീറാം സാംബശിവ റാവു വഹിക്കുന്ന മറ്റ് അധിക ചുമതലകളില്‍ അദ്ദേഹം തുടരും. ഐ.എ.എസ് അസോസിയേഷനും സര്‍ക്കാരും തമ്മില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കാണ് ഈ ഉത്തരവോടെ ശമിക്കുക. കേഡര്‍ തസ്തികകളുടെ മര്യാദകള്‍ പാലിക്കപ്പെടണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ക്ക് സി.എ.റ്റി ഉത്തരവിലൂടെ നിയമസാധുത ലഭിച്ചതോടെ, വരും ദിവസങ്ങളില്‍ മറ്റ് വകുപ്പുകളിലും സമാനമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നേക്കും.






