
വാഷിംഗ്ടൺ: ഇറാന്റെ അധീനതയിലുള്ള ഗോരുക്, ഖേഷം ദ്വീപുകളിലെ റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയതായി അമേരിക്ക വെളിപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണാത്മക നടപടികൾക്കുള്ള മറുപടിയാണ് പുതിയ ആക്രമണങ്ങളെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
വെടിനിർത്തൽ നീട്ടുന്നതിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുമായി ഇരു രാജ്യങ്ങളും സമാധാന കരാറിനെക്കുറിച്ച് ചർച്ച നടത്തുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. യു.എസ് സെൻട്രൽ കമാൻഡ് ഈ വാരാന്ത്യത്തിൽ ഇറാനിലെ ഗോരുക്, ഖേഷം ദ്വീപുകളിലെ റഡാർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾക്ക് നേരെ സ്വയം പ്രതിരോധ ആക്രമണങ്ങൾ നടത്തിയെന്ന് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന യു.എസിന്റെ എം.ക്യു-1 ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്നാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു .
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഒരു ഭൂതല നിയന്ത്രണ കേന്ദ്രം, ആക്രമണത്തിന് ഉപയോഗിക്കുന്ന രണ്ട് വൺ-വേ ഡ്രോണുകൾ എന്നിവ തകർത്തുകൊണ്ടാണ് യു.എസ് യുദ്ധവിമാനങ്ങൾ തിരിച്ചടിച്ചതെന്നും ഈ ആക്രമണങ്ങളിൽ യു.എസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഡ്രോൺ പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാൻ യു.എസ് വ്യോമതാവളത്തിന് നേരെയും ആക്രമണം നടത്തിയിരുന്നു.






