
ന്യൂഡൽഹി: ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിർത്തിയിട്ടിരുന്ന മൂന്ന് വിമാനങ്ങളിൽ ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. ഇതെത്തുടർന്ന്, മൂന്ന് വിമാനങ്ങളും സർവീസിൽ നിന്ന് താൽക്കാലികമായി പിൻവലിച്ചതായി വിമാനത്താവള അധികൃതർ ഞായറാഴ്ച അറിയിച്ചു.
എയർ ഇന്ത്യ എഞ്ചിനീയറിംഗിന്റെയും ഇൻഡിഗോയുടെയും ഗ്രൗണ്ട് ഉപകരണങ്ങളാണ് പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെത്തുടർന്ന് സ്ഥാനത്തുനിന്ന് നീങ്ങി വിമാനങ്ങളിൽ ഇടിച്ചത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വിമാനത്താവള നടത്തിപ്പുകാരായ സ്വകാര്യ കമ്പനി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല. എന്നാൽ എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾക്ക് പുറമെ മറ്റ് എയർലൈനുകളുടെ വിമാനങ്ങൾക്കും മോശം കാലാവസ്ഥയെത്തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് എയർലൈൻ വൃത്തങ്ങൾ സൂചിപ്പിച്ചു. കേടുപാടുകൾ സംഭവിച്ച എയർ ഇന്ത്യ വിമാനങ്ങളിൽ രണ്ടെണ്ണം ഉടൻ തന്നെ സർവീസ് പുനരാരംഭിക്കുമെന്നും, മൂന്നാമത്തെ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ അല്പം കൂടി സമയമെടുക്കുമെന്നും അധികൃതർ പറഞ്ഞു.






