
അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടയിൽ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബർമാരും സൃഷ്ടിച്ച അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സലിം കുമാറിന്റെ വിയോഗത്തിൽ വേദനിക്കുന്ന മകൻ ചന്തുവിന്റെ നിസ്സഹായതയും ക്ഷോഭവും കണ്ട് തന്റെ കണ്ണുനിറഞ്ഞുപോയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമായി മാറുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രശസ്തരായവർക്കും കുടുംബമുണ്ടെന്നും, താങ്ങായിരുന്നയാൾ ചിതയിലെരിയുമ്പോൾ പൊട്ടിക്കരയുന്ന മക്കൾ അവർക്കുമുണ്ടെന്നും അദ്ദേഹം കുറിച്ചു. ആ വേദനയുടെ നിമിഷങ്ങളിൽ അവർക്ക് വേണ്ടത് മൊബൈൽ ക്യാമറകളുടെ ഒപ്പിയെടുക്കലല്ല, മറിച്ച് അല്പം കാരുണ്യവും മനഃസമാധാനവും സ്വകാര്യതയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ തന്റെ സംസ്കാരച്ചടങ്ങിലും ഈ സാഡിസ്റ്റുകൾ വരുമെന്ന് ഉറപ്പാണെന്ന് ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടുന്നു. അന്ന് അവർക്കെതിരെ എഴുന്നേറ്റു നിന്ന് പ്രതികരിക്കാൻ തനിക്ക് കഴിയില്ല. അതുകൊണ്ട്, 'പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ' എന്ന വാചകം താൻ ഇന്നുതന്നെ അവരോട് പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മരണസമയത്ത് ഇത്തരം കപടജീവികളെ മൊബൈലുമായി അരികിൽ അടുപ്പിക്കരുതെന്ന് യഥാർത്ഥ സുഹൃത്തുക്കളോട് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അപേക്ഷിക്കുകയും ചെയ്തു.
മരണവീടുകളിലെ ദുഃഖം വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹികവിരുദ്ധർക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനൽ കുറ്റത്തിനെതിരെ ആഭ്യന്തര വകുപ്പും പോലീസും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടു.
ശ്രീകുമാരൻ തമ്പി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാരവേളയിൽ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ ( സലിംകുമാറിന്റെ മൂത്ത പുത്രൻ ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികൾക്കും ഉണ്ടായിക്കാണും. പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം.
അതു മരണവീടായാൽ അവർക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ. എന്റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഒരിക്കൽ ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് "പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ " എന്നു പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു. എന്റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികൾ മൊബൈലുമായി വന്നു നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്റെ യഥാർത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു.
ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനൽ കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തിൽ മുന്നോട്ടു വരണം. പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല. പ്രശസ്തരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്റെ നാഥനായ, തന്റെ എല്ലാമെല്ലാമായ ഒരാൾ ചിതയിൽ കത്തിയെരിയുമ്പോൾ ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്നേഹമുള്ള മക്കൾ അവർക്കുമുണ്ട്. ആ മക്കൾക്കും ബന്ധുമിത്രാദികൾക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈൽ കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കൽ അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്.






