
തിരുവനന്തപുരം: നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതെന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹിക മാധ്യമ പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതായും ഓഫീസ് ചൂണ്ടിക്കാട്ടി. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ലഭ്യമാണെന്നും അവ പരിശോധിച്ചാൽ ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകുമെന്നും ഓഫീസ് വ്യക്തമാക്കി.
മേജർ രവിയെപ്പോലുള്ള ഒരാൾ ഇത്തരം പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും നവമാധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായി പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.






