
ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ചുമത്തി കോടതി. രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തം കോടതി നിശ്ചയിച്ചു.
വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്‌സ് 60,000 റിയാലും (പതിമൂന്ന് ലക്ഷത്തോളം രൂപ) കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഡോക്ടര്‍ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് നല്‍കേണ്ടത്. ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യന്‍ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീല്‍ കോടതി വിധി ശരിവെച്ചത്.ശരീരവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് ഡോക്ടർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും നൽകാൻ നഴ്‌സിന് നിർദേശം നൽകിയിരുന്നു. എന്നാൽ മരുന്ന് നൽകുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നഴ്‌സ് നടത്തിയില്ലെന്നാണ് കണ്ടെത്തൽ.
അതേസമയം, രോഗിയുടെ മുൻകാല ചികിത്സാ വിവരങ്ങളോ അലർജി ചരിത്രമോ പരിശോധിക്കുന്നതിൽ ഡോക്ടർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. രോഗിക്ക് പ്രത്യേക മരുന്നുകളോട് അലർജിയുണ്ടെന്ന വിവരം മെഡിക്കൽ രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നുവെന്നും കണ്ടെത്തി.
കുത്തിവയ്പ്പിന് പിന്നാലെ രോഗിക്ക് ഗുരുതരമായ അലർജി പ്രതികരണം ഉണ്ടാവുകയും ആരോഗ്യനില അതിവേഗം വഷളായി മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 26, 27, 30 എന്നിവ ലംഘിക്കപ്പെട്ടതായി മൂന്ന് വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ കമ്മിറ്റി കോടതിയെ അറിയിച്ചു.






