
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടത് മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് ആണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജൂൺ 9-ന് കുൾത്താലിയിലായിരുന്നു സംഭവം. ദിവസങ്ങൾക്കുശേഷം ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. തുടക്കത്തിൽ കൊല്ലപ്പെട്ടയാൾ സന്ദീപ് നായർ ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് ഇയാൾ കേരളത്തിൽ നിന്നുള്ളയാളാണെന്നാണ് അന്വേഷണസംഘം കരുതിയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് ആണെന്ന് സ്ഥിരീകരിച്ചത്.
രണ്ട് ആഴ്ച മുമ്പ് ഒരു സുഹൃത്തിനൊപ്പമാണ് സന്ദീപ് കുൾത്താലിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 9-ന് രാവിലെ സമീപത്തെ മാർക്കറ്റിലേക്ക് പോയ സന്ദീപ് വഴിതെറ്റി മറ്റൊരു പ്രദേശത്തെത്തുകയായിരുന്നു. അപരിചിതനായ ഒരാൾ പ്രദേശത്ത് അലഞ്ഞുനടക്കുന്നത് കണ്ട നാട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ബംഗാളി ഭാഷ അറിയാത്തതിനാൽ നാട്ടുകാരുമായി ആശയവിനിമയം നടത്താൻ സന്ദീപിന് കഴിഞ്ഞില്ല. ഇതോടെ സംശയം വർധിച്ച നാട്ടുകാർ ഇയാളെ കയറുകൊണ്ട് ബന്ധിച്ച് കള്ളനാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗർഭിണിയായ സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണവും ആക്രമണത്തിന് കാരണമായതായി ചിലർ അവകാശപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കുൾത്താലി പൊലീസ് സ്ഥലത്തെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ആൾക്കൂട്ട ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് മരണത്തിന് പിന്നിൽ ക്രൂര മർദനമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതും സന്ദീപിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനെ കണ്ടെത്തുന്നതിനുമായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






