
ബെളഗാവി: കർണാടകയിലെ ബെളഗാവിയിൽ മുൻ സൈനികനെ ആശുപത്രിയിൽ വെച്ച് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ സൈനികനായ സന്ദീപ് മഞ്ചർഗിയാണ് കൊല്ലപ്പെട്ടത്. സന്ദീപിന്റെ പേരിൽ മൂന്ന് കമ്പനികളിലായി ഉണ്ടായിരുന്ന 2 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ സന്ദീപിന്റെ ഭാര്യ സുമ മഞ്ചർഗി, കാമുകൻ പുണ്ഡലിക് ഡോംബർ, ആർഎംപി ഡോക്ടർ ബസവരാജ് ഭാസ്മേ, ലബോറട്ടറി അസിസ്റ്റന്റ് ചന്നയ്യ, ഫോറൻസിക് ലാബ് ക്ലർക്ക് അപ്പാസാഹേബ് നായിക്, സീനിയർ സയന്റിഫിക് ഓഫീസർ പി.എൻ നാഗരാജ്, എഫ്.ഡി.എ ഉദ്യോഗസ്ഥനായ അശോക് ഗുജനൽ, പുണ്ഡലികിന്റെ കൂട്ടാളികളായ സച്ചിൻ സേലാർ, രാഹുൽ ജോഗി എന്നിവരാണ് അറസ്റ്റിലായത്.
സന്ദീപും പുണ്ഡലികും ചേർന്ന് ഒരു ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു. ഈ പരിചയത്തിലൂടെയാണ് സന്ദീപിന്റെ ഭാര്യ സുമയുമായി പുണ്ഡലിക് പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും ചേർന്ന് സന്ദീപിനെ വകവരുത്താൻ പദ്ധതിയിട്ടു. സന്ദീപ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് ഭാര്യ സുമയും കാമുകൻ പുണ്ഡലികും ചേർന്ന് സലൈൻ ബോട്ടിലിലൂടെ വിഷം കലർത്തി നൽകുകയും ഉറക്കഗുളികകൾ നൽകുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് 13-നാണ് സന്ദീപ് സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ചെറിയൊരു അപകടം ഉണ്ടാകുന്നത്. തുടർന്ന് ഇയാളെ ഹുക്കേരി സർക്കാർ ആശുപത്രിയിലും പിന്നീട് ഘട്ടപ്രഭയിലെ ജെ.ജി ആശുപത്രിയിലും പ്രവേശപ്പിച്ചു. എന്നാൽ മാർച്ച് 15-ന് സന്ദീപ് മരണപ്പെടുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ രേഖപ്പെടുത്തിയത്. തുടർന്ന് ബിംസ് (BIMS) ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ ആദ്യ ഫോറൻസിക് റിപ്പോർട്ടിലും ശരീരത്തിൽ വിഷാംശം ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് വ്യക്തമാക്കിയത്.
അപകടത്തിൽ കാര്യമായ പരിക്കുകൾ ഇല്ലാതിരുന്ന ആരോഗ്യവാനായ ഒരാൾ പെട്ടെന്ന് മരണപ്പെട്ടതിൽ പോലീസിന് നേരത്തെ തന്നെ ചില സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേസിൽ വഴിത്തിരിവായത് പ്രതിയായ പുണ്ഡലിക് ഡോംബർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു സ്റ്റാറ്റസ് ആണ്. അപകടത്തിൽപ്പെട്ട ഒരാൾ എങ്ങനെ പെട്ടെന്ന് മരിക്കുമെന്നും, കേസിനെക്കുറിച്ച് തനിക്ക് ചില ആഭ്യന്തര വിവരങ്ങൾ അറിയാമെന്നും സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റ്. ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.






