
തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്നും പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഡ്രൈവർമാരെ ബസ് ഉടമകൾ നിയമിക്കാമെന്നും കണ്ടക്ടർമാരെ സർക്കാർ നിയമിക്കട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന യോഗത്തിന് ശേഷം ഉടമകളുടെ പ്രതികരണം.
കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും ധനസഹായം അനുവദിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഓരോ ബസിനും നിശ്ചിത തുക നൽകുകയോ കിലോമീറ്ററിന് 55 രൂപ വീതം സർക്കാർ നൽകുകയോ ചെയ്യണമെന്നാണ് അവരുടെ ആവശ്യം. യാത്രാ വരുമാനം സർക്കാരിന് കൈമാറാമെന്നും മറ്റ് ചെലവുകൾ ഉടമകൾ വഹിക്കാമെന്നും അവർ പറഞ്ഞു.
അല്ലെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്നും അതിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കാത്ത പക്ഷം ഡീസലിന് സബ്സിഡി നൽകുകയോ റോഡ് ടാക്സ് ഒഴിവാക്കുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ബജറ്റിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ മുതൽ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതോടെ വിദ്യാർത്ഥിനികൾക്കും ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല.






