
ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ട് ആക്ഷേപിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തരം വിമർശനങ്ങൾ തനിക്കെതിരെ പുതുമയല്ലെന്നും, എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും നിലപാട് സ്വീകരിച്ചാൽ അതിനെതിരെ മൗനം പാലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞത് തെറ്റാണെങ്കിൽ, ആ നിലപാട് കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം കുറിച്ചു. “ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയും” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരള ജനസംഖ്യയുടെ വലിയൊരു വിഭാഗമായ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ സമൂഹത്തിന്റെ ആശങ്കകളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമായി പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര മുഖം ധരിച്ച മുസ്ലിം ലീഗെന്ന സംഘടനയെ താലോലിക്കുന്നുവെന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ വർധിച്ചുവരികയാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
ഭൂരിപക്ഷ സമൂഹത്തെ ഒതുക്കാൻ ആസൂത്രിത ശ്രമം
സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗിന്റെ സാന്നിധ്യമുണ്ട്. താൻ ഒരിക്കലും മുസ്ലിം മതസമൂഹത്തെയല്ല എതിർക്കുന്നതെന്നും, മറിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെയാണെന്നും എത്രയോ വട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു.






