
കാന്‍സാസ്(യുഎസ്): "വിവേകശൂന്യമായ കുറ്റകൃത്യം എന്റെ സുഹൃത്തിന്റെ ജീവനെടുത്തു. അതൊരു സ്വപ്നമായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു."യു.എസില്‍ വംശീയാക്രമണത്തില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ എന്‍ജിനീയര്‍ ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ട്ലയുടെ (32) സുഹൃത്ത് അലോക് മാഡസാനിയുടെ വാക്കുകളാണിത്.
നുറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രത്യേക ജാഗ്രതാ പരിപാടിയിലാണു വെടിവയ്പില്‍ പരുക്കേറ്റ ഇയാള്‍ തന്റെ വിഷമം പങ്കുവച്ചത്. "എന്റെ രാജ്യം വിട്ടുപോകുക" എന്ന് ആക്രോശിച്ച് ഒലാതെ സ്വദേശി ആഡം പൂരിന്ഡണ് (51) ആയിരുന്നു ബാറിലിരുന്ന ഇവര്‍ക്കു നേരേ വെടി ഉതിര്‍ത്തത്.
നാവികസേനയില്‍നിന്നു വിരമിച്ച ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. വെടിവയ്ക്കുന്നതിനു മുമ്പു ഇവരെ ഭീകരരെന്നും അക്രമി വിളിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. യുവാക്കളെ രക്ഷിക്കാനെത്തിയ ഇയാന്‍ ഗ്രില്ലോട്ടി(24)നും പരുക്കേറ്റു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ ഓസ്റ്റിന്‍സ് ബാറിലയിരുന്നു സംഭവം. "എനിക്ക് ഇവിടെ വരാനായതിന്റെ മുഖ്യകാരണം എന്റെ ആ നല്ല സുഹൃത്താണ്. അല്ലെങ്കില്‍ എന്റെ സ്ഥാനത്ത് അവന് എത്തുമായിരുന്നു"-മാഡസാനി വിതുമ്പി. ഇരുവരും ജി.പി.എസ്. സംവിധാന നിര്‍മാതാക്കളായ ഗാര്മിനിലെ ജോലിക്കാരായിരുന്നു.
അറുമാസം ജോലി സ്ഥലത്തേക്കു തന്നെ കൊണ്ടു പോയതും തിരിച്ചു കൊണ്ടു വന്നതും കുച്ചിബോട്ട്ലയായിരുന്നെന്നു പ്രിയ സുഹൃത്ത് അനുസ്മരിച്ചു. "ഞാന്‍ കാറു വാങ്ങുന്നതു വരെ അവന് കാത്തിരുന്നു. അതായിരുന്നു അവന്റെ സ്വഭാവം."-അലോക് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കാന്സാസിലെയോ മിഡ്വെസ്റ്റിലെയോ യു.എസിലെയോ ജനങ്ങളുടെ വികാരം ഇതല്ലെന്നും പറഞ്ഞപ്പോള്‍ സദസില്‍നിന്നു കൈയടിയുണ്ടായി. ഒലാത്തെ മേയര്‍ മൈക് കൊപ്ലാന്ഡ്, സെനറ്റര്‍ റോബ് ഒല്‍സണ്‍ , കന്‍സാസ് ലെഫ്.ഗവര്‍ണര്‍ ജെഫ് കൊലിയര് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. "നിങ്ങള്‍ കരയുമ്പോള്‍ ഞങ്ങളും കരയുന്നു. നമ്മളെ വേര്‍പ്പെടുത്തുകയോ ഭിന്നിപ്പിക്കുകയോ ചെയ്യുന്ന മോശം പ്രവൃത്തി അനുവദിക്കില്ലെന്നും മേയര്‍ മൈക് കൊപ്ലാന്ഡ് പറഞ്ഞു.






