
മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമാണ് ഭാഗ്യലക്ഷ്മി. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളത്തിലെ പ്രമുഖ നടിമാരായ ശോഭന, രേവതി, ഉർവശി തുടങ്ങി നിരവധി താരങ്ങളുടെ കരുത്തുറ്റ കഥാപാത്രങ്ങളുടെ ശബ്ദമായത് ഭാഗ്യലക്ഷ്മിയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് അറിയപ്പെടുന്നതെങ്കിലും ഭാഗ്യലക്ഷ്മി ഒട്ടേറെ സിനിമകളില്‍ സുപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്.
ഇപ്പോഴിതാ ഡബ്ബിംഗ് മേഖലയില്‍ നിന്ന് തനിക്കുണ്ടായ വേദനിപ്പിക്കുന്ന അനുഭവം പങ്കിടുകയാണ് ഭാഗ്യലക്ഷ്മി. ‘തുടരും’ എന്ന സിനിമയ്ക്ക് വേണ്ടി ശോഭനയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു എന്നാൽ റിലീസ് അടുത്തപ്പോൾ ഭാഗ്യലക്ഷ്മിയുടെ ശബ്ദം നീക്കം ചെയ്ത് ശോഭന സ്വയം ഡബ്ബ് ചെയ്തു. ഭാഗ്യലക്ഷ്മിയോട് ഇക്കാര്യം അണിയറപ്രവർത്തകർ പറഞ്ഞതുമില്ല. അത് ശരിക്കുമൊരു അപമാനിക്കലായാണ് തനിക്ക് തോന്നിയതെന്നും ശോഭന നേരിട്ട് വിളിച്ച് കാര്യം പറയാത്തതിൽ വിഷമമുണ്ടെന്നും ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞു.
‘‘ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നു. കേവലം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്ന തോന്നൽ അണിയറപ്രവർത്തകരിൽ ഉള്ളതായി എനിക്ക് തോന്നി. തുടരും ടീമിന്റെ ഭാഗത്ത് നിന്ന് കോൾ ഒന്നും വന്നിരുന്നില്ല. അവരെ സംബന്ധിച്ച് പരാതി പറഞ്ഞത് വെറും ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്.
ഒരു ദിവസം പെട്ടന്ന് ശോഭന എന്നെ വീഡിയോ കോൾ ചെയ്തു. അങ്ങനെ ആരോടും ഫ്രണ്ട്ലി ആവാത്ത നടിയാണ്. അങ്ങനൊരാളാണ് എന്നെ ആദ്യമായി വീഡിയോ കോളിൽ വിളിച്ച് ഫ്രണ്ട്ലിയായി സംസാരിച്ചത്. ഞാൻ മുമ്പ് അവർക്ക് വേണ്ടി ഡബ്ബ് ചെയ്തപ്പോഴോ മനോഹരമായ കഥാപാത്രങ്ങൾ ചെയ്ത് ആ സിനിമകൾ സൂപ്പർ ഹിറ്റായപ്പോഴോ ഒന്നും ശോഭന എന്നെ വിളിച്ചിട്ടില്ല.
അന്ന് വിളിച്ചത് ഏതോ ഒരു പരസ്യത്തിന്റെ കാര്യം പറയാനാണ്. അതിന് സ്വയം ഡബ് ചെയ്തോട്ടെയെന്ന് ചോദിക്കാനാണ് വിളിച്ചത്. ഇക്കാര്യം പോലും ചോദിക്കാൻ വിളിച്ചയാളാണ്. തുടരുമിന് വേണ്ടി ഞാൻ മുഴുവൻ ഡബ്ബിങും ചെയ്തുവെന്ന് അവർക്ക് അറിയാം. നിർമാതാവ് രഞ്ജിത്ത് തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ഡബ്ബ് ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ വലിയ പ്രശ്നമാകുമെന്ന് ശോഭന പറഞ്ഞുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. അവർ വോയ്സ് മാറ്റിയെന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്. അതും അങ്ങോട്ട് വിളിച്ച് ചോദിച്ചതുകൊണ്ട് അറിഞ്ഞു. എനിക്ക് സ്വയം ഡബ്ബ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ശോഭന ഒരു വാക്ക് പറഞ്ഞാൽ തീരുന്ന പ്രശ്നമായിരുന്നു. സംവിധായകൻ പോലും പറയേണ്ടതില്ല.
പോലീസ് സ്റ്റേഷനിൽ വെച്ച് അടികൊള്ളുന്നതും അലറി വിളിക്കുന്നതും അടക്കമുള്ള എല്ലാ സീനിനും ഡബ്ബ് ചെയ്യിപ്പിച്ചിട്ട് നമ്മളെ അപമാനിച്ചതുപോലെയായി...
കേവലം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ വാക്കുകൾക്ക് നമ്മൾ ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടോ? എന്ന തോന്നലാകും. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഏതോ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. ബിനുവിന് ആ സിനിമയിൽ എന്താണ് റോളെന്ന് തന്നെ എനിക്ക് അറിയില്ല. കാരണം ഡബ്ബിങിന് പോയപ്പോൾ ബിനുവിനെ ഒന്നും ഞാൻ അവിടെ കണ്ടില്ല.
അവതാരക ആ അഭിമുഖത്തിൽ ഞാൻ തുടരും സിനിമയിൽ ഡബ്ബ് ചെയ്തതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ബിനുവിനോട് ചോദിച്ചിരുന്നു. സംവിധായകന്റെ പ്രതികരണം എന്തായിരുന്നു എന്നാണ് അവതാരക ബിനുവിനോട് ചോദിച്ചത്. അതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ മറുപടി എന്നായിരുന്നു ബിനു പറഞ്ഞത്. പരമ പുച്ഛമാണ്.
ഒന്ന് വിളിച്ചു ഇന്ന കാരണങ്ങൾ കൊണ്ട് ഇങ്ങനെ ചെയ്യേണ്ടി വന്നുവെന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞാൽ മതിയായിരുന്നു. എന്നെ മാറ്റി നിർത്തിയതിൽ എനിക്ക് ഒരു പരാതിയുമില്ല. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെന്ന് ശോഭനയ്ക്ക് തോന്നിയതിൽ ഒരു തെറ്റുമില്ല. ഇത്രയും വർഷങ്ങളായി ചെയ്തുകൊണ്ടിരുന്ന വ്യക്തി ഓൾറെഡി തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തുവെന്ന് അറിയുമ്പോൾ അവർക്ക് എന്നെ വിളിച്ച് ഒന്ന് പറയാമായിരുന്നു. ശോഭനയ്ക്ക് അലറിക്കരയുന്നതുപോലുള്ള തീവ്രമായ രംഗങ്ങൾ ഡബ്ബ് ചെയ്യാൻ പരിചയക്കുറവുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉപയോഗിച്ചിരിക്കുന്നത് എന്റെ ശബ്ദമാണ്....’’ ഭാഗ്യലക്ഷ്മി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോയിലിറങ്ങിയ ചിത്രമെന്ന നിലയില്‍ ഏറെ പ്രശംസകള്‍ ഈ ചിത്രം നേടിയിരുന്നു. അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മോഹൻലാൽ സിനിമ കൂടിയാണ് തരുൺ മൂർത്തിയുടെ തുടരും. സിനിമ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ ശേഷം ഭാഗ്യലക്ഷ്മിയും ശോഭനയും തമ്മിലുള്ള തര്‍ക്കങ്ങളും ഈ വിഷയത്തിൽ ഇരുവർക്കുമിടയിൽ വലിയ തോതിലുള്ള ചർച്ചകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളും ഉയർന്നു വന്നിരുന്നു.






