
ബാരാകാഹു: പാകിസ്താനില്‍ ഭരണകൂടം തൂക്കിലേറ്റിയ ഭീകരനെ വിശുദ്ധനാക്കി ആരാധന നടത്തുന്ന ഇസ്്ളാമിക പള്ളി. ഭീകരതയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്ന പാകിസ്താന്റെ മൂക്കിന് കീഴെ ഇസ്ളാമാബാദിലാണ് ഭീകരനെ വിശുദ്ധനാക്കി ആരാധിക്കുന്ന പള്ളി. പാകിസ്താന് കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയ മുംതാസ് ക്വാദ്രി എന്ന ഭീകരന്റെ കല്ലറയുള്ള പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയത് അനേകരാണ്.
മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പരിഷ്ക്കാരം ആവശ്യപ്പെട്ടതിന് കടുത്ത എതിര്‍പ്പിനിരയായ പഞ്ചാബ് ഗവര്‍ണര്‍ സല്മാന് ടസീറിനെ 2011 ല്‍ കൊലപ്പെടുത്തിയതിനായിരുന്നു ക്വാദ്രിയെ തൂക്കിലേറ്റിയത്. 2016 ഫെബ്രുവരി 29 ന് ശിക്ഷ നടപ്പാക്കി. വധശിക്ഷ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ദിനം നീണ്ട ചരമവാര്‍ഷികമാണ് അനുയായികള്‍ നടത്തുന്നത്. ക്വാദ്രിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ നാലു ലക്ഷം പേരായിരുന്നു പള്ളിയില്‍ എത്തിയത്. ക്വാദ്രിയുടെ പിതാവ് മാലിക് ബഷീര്‍ അവാന് ചടങ്ങുകള്‍ക്ക് നേതൃത്വവും നല്കി. 200 ലധികം പേര് പ്രാര്‍ഥനകളിലും വിരുന്നു സല്‍ക്കാരത്തിലും മാത്രം പങ്കെടുത്തു. പോലീസുകാര്‍ കാവല്‍ നില്ക്കുന്ന കവാടങ്ങളിലൂടെയായിരുന്നു ആള്ക്കാര് വന്നതും പോയതും. വിവിധ ഇസ്ളാമിക പുരോഹിതരുടെ പ്രഭാഷണം ഉള്‍പ്പെടെ ബുധനാഴ്ച നടക്കുന്ന സമ്മേളനങ്ങളില്‍ കൂടുതല്‍ പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അതേസമയം ക്വാദ്രിയെ ഭീകരനാണെന്ന് കണ്ടെത്തി തൂക്കിക്കൊല്ലാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ അയാള്‍ക്ക് വെണ്ണക്കല്ലില്‍ ശവകുടീരം തീര്ക്കുന്നതിനെയോ പള്ളി പണിയുന്നതിനേയോ എതിര്‍ത്തില്ലെന്ന ആരോപണം ശക്തമാണ്. അതിര്‍ത്തിയില്‍ കുടുംബ വക സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള ഇവിടേയ്ക്ക് ദിവസവും ഡസന്‍ കണക്കിന് വിശ്വാസികളാണ് പുഷ്പങ്ങളും ഇലകളുമായി എത്തുന്നത്. ക്വാദ്രിയുടെ കുടുംബവും മകനെ ജനങ്ങള്‍ വിശുദ്ധനായി കരുതുന്നത് തടയുന്നുമില്ല. പകരം ഇവിടെ ഒരു മദ്രസ പണിയാന്‍ ഉദ്ദേശിക്കുകയാണ്. മദ്രസ നിര്‍മ്മാണത്തിനായി പിതാവിന്റെ പേരില്‍ ഇതിനകം സംഭാവനകളുടെ കുത്തൊഴുക്കുമാണ്.
പരിപാടിയില്‍ പങ്കെടുത്ത പുരോഹിതര്‍ ക്വാദ്രിയെ വിശുദ്ധനായിട്ടാണ് വാഴ്ത്തിയതും. ക്വാദ്രി രക്തസാക്ഷിത്വം വഹിച്ച ശേഷം ഒരു വര്‍ഷമായി ഇവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഇവരുടെ ഭാഷ്യം. എന്നാല്‍ പാകിസ്താന് ഭരണഘടന പ്രകാരം പരമോന്നത കോടതി ഭീകരന് എന്ന് മുദ്രകുത്തിയപ്പോള്‍ അയാളെ ആരാധിക്കുന്നതിലൂടെ സമൂഹം തെറ്റായ നിലവാരം കാണിക്കാമോ എന്നാണ് ക്വാദ്രിക്ക് എതിരേ കോടതിയില്‍ എത്തിയ പ്രോസിക്യൂട്ടര്‍ സെയ്ഫ് ഉള് മുളൂക് ചോദിക്കുന്നു. ഇതിനൊപ്പം ബുധനാഴ്ച തന്നെയാണ് ഇസ്ളാമാബാദില്‍ സാമ്പത്തിക ഉച്ചകോടി ആരംഭിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്ഡോഗന് പങ്കെടുക്കുന്ന പരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.






