
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ സംസ്ഥാന ബജറ്റില്‍ ആരോഗ്യരംഗത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചികിത്സാച്ചെലവ് കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുമായി 2076.02 കോടി രൂപയാണ് പദ്ധതിവിഹിതമായി നീക്കിവെച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് കൂടി പ്രവര്‍ത്തനസജ്ജമാക്കും. കൂടാതെ ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ മാറ്റിവെച്ചു. എറണാകുളം മെഡിക്കല്‍ കോളേജിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് എയിംസ് നിലവാരത്തിലുള്ള അക്കാദമിക് മികവും സേവനങ്ങളും ഉറപ്പാക്കാന്‍ സ്വയംഭരണ പദവി നല്‍കും.
രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രായമായവര്‍, വിട്ടുമാറാത്ത രോഗബാധിതര്‍ എന്നിവരെ പരിചരിക്കുന്നതിനായി സര്‍ക്കാര്‍/സ്വകാര്യ നഴ്സിങ് കോളേജുകള്‍ വഴി 6 മാസം ദൈര്‍ഘ്യമുള്ള 'കെയര്‍ ഗിവര്‍' സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും.
ഇത് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സജീവമായി ഇടപഴകുന്നതിനായി പകല്‍വീടുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, വയോജന പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കും. നിലവില്‍ ശോചനീയാവസ്ഥയിലുള്ള കാസര്‍കോട്, ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ ഉപകരണങ്ങള്‍, ജീവനക്കാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കും.
കേരളത്തെ അന്താരാഷ്ട്ര ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി. ആശുപത്രികള്‍, ഗവേഷണശാലകള്‍, രോഗനിര്‍ണ്ണയ-പുനരധിവാസ കേന്ദ്രങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവ ഒരൊറ്റ കുടക്കീഴില് കൊണ്ടുവരുന്ന ഈ വലിയ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ആദിവാസി മേഖലകളില്‍ 'ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും' തീരദേശങ്ങളില്‍ 'കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും' സ്ഥാപിച്ച് മികച്ച ചികിത്സ ലഭ്യമാക്കും. ലാബ് സൗകര്യങ്ങള്‍ കുറവുള്ള ഗ്രാമങ്ങളില്‍ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം വരുന്നു. ആദ്യഘട്ടത്തില്‍ 20 കോടി രൂപ ചെലവില്‍ 10 ലാബുകള്‍ സജ്ജമാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ 5 കോടി രൂപയും, അവിടെ ഒരു ആധുനിക കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ പ്രാഥമികമായി 10 കോടി രൂപയും അനുവദിച്ചു.
സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുക, അവ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുക, വൃത്തിയുള്ള ടോയ്ലറ്റുകള് ഉറപ്പാക്കുക എന്നിവയിലൂടെ ക്യാമ്പസുകളെ കൂടുതല്‍ പെണ്സൗഹൃദമാക്കും. കൂടാതെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനായി 'സ്കൂള്‍ ഹെല്‍ത്ത് ബ്രിഗേഡ്' രൂപീകരിക്കും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്താന്‍ ധനസഹായം നല്‍കും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അടിയന്തര ട്രോമാ കെയര്‍ ചികിത്സ ലഭ്യമാക്കും.
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ കുടിശ്ശികകള്‍ ഘട്ടങ്ങളായി തീര്‍പ്പാക്കും. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ക്ക് മികച്ച ഇന്‍സുലിനും, ബ്രിട്ടില്‍ ഡയബറ്റിസ് ഉള്ളവര്‍ക്ക് 'ഇന്‍സുലിന്‍ പമ്പും' നല്‍കും. ഇന്‍സുലിന്‍ പമ്പുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. നിലവിലുള്ള 'മിഠായി പദ്ധതി' നവീകരിക്കും.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പുതിയ ലബോറട്ടറികള്‍ സ്ഥാപിക്കും. സാമ്പത്തിക-കുടുംബ പ്രശ്നങ്ങള്‍ മൂലം വര്‍ദ്ധിച്ചുവരുന്ന മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണലുകളുടെ സേവനം ഉറപ്പാക്കും.






