
കൊറിയന്‍ ജനാധിപത്യവാദി കിം ജോംഗ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധയിലേക്ക് എത്തിയ വടക്കന്‍ കൊറിയയ്ക്ക് ലോകത്തെ ഭീഷണിപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ വന്‍ രാസ-ജൈവായുധങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇവയ്ക്ക് പുറമേ ആണവായുധങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ കൊതി പൂണ്ടിരിക്കുന്ന വടക്കന്‍ കൊറിയയുടെ കൈവശം 2,500 മുതല്‍ 5000 ടണ്‍ വരെ രാസായുധം ഉണ്ടെന്ന് സംശയം.
ഇക്കാര്യം പ്യൊംഗ്യാംഗ് നിഷേധിക്കുന്നുണ്ടെങ്കിലും ഏറ്റവും അടുത്ത ശത്രുക്കളായ ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണവിഭാഗം രാസായുധങ്ങള്‍ സജ്ജീകരിച്ച നാലു മിലിട്ടറി ബേസുകള്‍ ഉണ്ടെന്ന് ആരോപിക്കുന്നു. ലോകത്ത് ഇന്നോളം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും മാരകമെന്ന് കരുതുന്ന വിഎക്സ്, സറിന്ഗ്യാസ് എന്നിവ മറ്റാരെക്കാളും കൂടുതല്‍ നിര്‍മ്മിച്ചിട്ടുള്ള വടക്കന്‍ കൊറിയ ആണവായുധത്തിനും കോപ്പു കൂട്ടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കൂട്ടക്കുരുതിക്ക് ഉപയോഗിക്കപ്പെടുന്ന ആയുധം എന്ന രീതിയില്‍ ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലുള്ള ആയുധമാണ് വിഎക്സ്. ഇത് കിം ജോംഗ് നാമിന്റെ കണ്ണിലും ശരീരത്തും പ്രയോഗിച്ചിരുന്നതായി മലേഷ്യന്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഇത്തരം രാസായുധങ്ങള്‍ക്ക് പുറമേ ബ്ളിസ്റ്റര് ഏജന്റ്സ്, ആന്ത്രാക്സ്, സ്മാള്‍ പോക്സ്, കോളറ, ഒരു തരം പ്ളേഗ് എന്നിവ ഉള്‍പ്പെടെ വടക്കന്‍ കൊറിയയുടെ പക്കല്‍ അനേകം ജൈവായുധങ്ങളും ഉള്ളതായിട്ടാണ് കരുതപ്പെടുന്നത്. വടക്കന്‍ കൊറിയയുടെ ദീര്‍ഘദൂര മിസൈലുകളില്‍ പകുതിയും ആയുധശേഖവങ്ങളില് മൂന്നിലൊന്നിലും നാശം വിതയ്ക്കാന്‍ കഴിയുന്ന ഇത്തരം രാസായുധമോ ജൈവായുധമോ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങളെ അവഗണിച്ച് ഇത്തരം ആയുധങ്ങളുടെ നിര്‍മ്മാണവുമായി വടക്കന്‍ കൊറിയ മുന്നോട്ട് പോകുകയാണ്. ഇതിനൊക്കെ പുറമേ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിന് പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒറ്റപ്പെട്ട രീതിയില്‍ നിലനില്‍ക്കുന്ന വടക്കന്‍ കൊറിയ പ്രവചനാതീതമായ രീതിയില്‍ ഭരണാധികാരിക്ക് കീഴില്‍ ഏറ്റവും അപകടകാരിയായി മാറുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.





