
മലപ്പുറത്തെ ലോകകപ്പ് ഫ്‌ളക്സ് പോരിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഫുട്ബോൾ കളി കാണുന്നതിനെയോ കളിക്കുന്നതിനെയോ എതിർത്തിട്ടില്ലെന്നും, അനാവശ്യ പണച്ചെലവുകളെയാണ് വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്താണ് അമിതമായ താരാരാധന കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫ്‌ളക്സ് യുദ്ധത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ നടത്തിയ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
പള്ളിയിലേക്കോ മദ്രസയിലേക്കോ ചെറിയ തുക പോലും സംഭാവന ചെയ്യാത്തവർ ഫ്‌ളക്സുകൾ സ്ഥാപിക്കാൻ വലിയ തുക ചെലവഴിക്കുന്ന പ്രവണതയാണ് വിമർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകകപ്പിൽ മത്സരിക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ ആ ടീമിനെ പിന്തുണയ്ക്കുന്നതിൽ പ്രത്യേക പ്രശ്നമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ല. എന്നാൽ അതിനോടനുബന്ധിച്ചുള്ള അമിത ആരാധനയും അനാവശ്യ ഭ്രാന്തും കുറയേണ്ടതുണ്ടെന്നാണ് തന്റെ നിലപാടെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.






