
വാന്‍കൂവര്‍: ലോകകപ്പില്‍ ഒരു വിജയമെന്ന 92 വര്‍ഷം പഴക്കമുള്ള കാത്തിരിപ്പ് ഒടുവില്‍ ഈജിപ്ത് അവസാനിപ്പിച്ചു. ന്യൂസിലന്റിനെതിരേ 3-1 ന്റെ വിജയം നേടിയ അവര്‍ രണ്ടാം റൗണ്ടിലേക്ക് പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. പിന്നില്‍ നിന്ന ശേഷമായിരുന്നു ഈജിപ്തിന്റെ മടങ്ങിവരവ്. ഒരുഗോള്‍ നേടിയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു മുഹമ്മദ് സലാ തന്നെയായിരുന്നു ഫറവോമാരുടെ വിജയത്തിന് പിന്നില്‍.
മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ ടിം പെയ്ന്‍ എടുത്ത കൃത്യതയാര്‍ന്ന കോര്‍ണര്‍ കിക്ക് തലകൊണ്ട് വലയിലെത്തിച്ച് ഫിന്‍ സുര്‍മാന്‍ ന്യൂസിലാന്‍ഡിന് ലീഡ് സമ്മാനിച്ചിരുന്നു. ഇതോടെ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാമെന്ന് 'ഓള്‍ വൈറ്റ്‌സ്' (ന്യൂസിലാന്‍ഡ്) സ്വപ്നം കണ്ടു.
ഇറാനുമായുള്ള ആദ്യ മത്സരത്തിലും ലീഡ് നേടിയ ശേഷം അത് കൈവിട്ട കിവികള്‍ക്ക്, ഈ മത്സരത്തിലും അതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. രണ്ടാം പകുതിയില്‍ ഈജിപ്ഷ്യന്‍ പരിശീലകന്‍ ഹൊസാം ഹസ്സന്‍ വരുത്തിയ തന്ത്രപരമായ മാറ്റങ്ങള്‍ ഫലം കണ്ടു. വെറും 24 മിനിറ്റുകളുടെ ഇടവേളയിലാണ് ഈജിപ്ത് മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടിയത്.
58-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ ക്രോസ്സ്, ബ്രസീലിയന്‍ ഇതിഹാസത്തിന്റെ പേര് നല്‍കപ്പെട്ട മോസ്തഫ സിക്കോ ഹെഡ്ഡറിലൂടെ വലയിലാക്കി ഈജിപ്തിനെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ, പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സിക്കോയുമായി ചേര്‍ന്ന് മനോഹരമായ ഒരു 'വണ്‍-ടു' പാസ്സിലൂടെ സലാ പന്ത് പോസ്റ്റിന്റെ താഴത്തെ കോണിലേക്ക് തിരിച്ചുവിട്ട് ഈജിപ്തിന് ലീഡ് നേടിക്കൊടുത്തു.
തുടര്‍ന്ന് 82-ാം മിനിറ്റില്‍, മുന്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് കൂടിയായ സലാ എടുത്ത കോര്‍ണര്‍ കിക്ക് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ട്രെസെഗെ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി ഈജിപ്തിന്റെ വിജയം പൂര്‍ത്തിയാക്കി.
1934-ല്‍ ആദ്യമായി കളിച്ചതിന് ശേഷം, തങ്ങളുടെ നാലാം ലോകകപ്പില്‍ ഈജിപ്ത് നേടുന്ന ആദ്യ വിജയമാണിത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇറാനെ തോല്‍പ്പിക്കാനായാല്‍ ഈജിപ്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. അതേസമയം, ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിനായുള്ള ന്യൂസിലാന്‍ഡിന്റെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഇനി ബെല്‍ജിയത്തിനെതിരെയുള്ള മത്സരത്തില്‍ അവര്‍ക്ക് വിജയം അനിവാര്യമാണ്.






