
ഹുബ്ബാളി: യുവതിയെ മതംമാറാന്‍ പ്രേരിപ്പിച്ചെന്ന് ആക്ഷേപിച്ച് യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന് മര്‍ദ്ദനം. സംഭവത്തില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്ന ഒരു സംഘം ആളുകള്‍ ഹുബ്ബാളിയില്‍ അറസ്റ്റിലായി. മര്‍ദ്ദനമേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജൂണ്‍ 19-ന്, ഇരുപത്തിയൊന്നുകാരനായ ഷാര്‍വിന്‍ സതീഷ് ജോഗുലും അദ്ദേഹത്തിന്റെ കാമുകിയും ഒരു റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഇരിക്കവെയാണ് മര്‍ദ്ദിക്കപ്പെട്ടത്. നാല് മണിക്കൂറോളമാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
ഷാര്‍വിന്റെ അമ്മ ഫ്‌ലോറിന സതീഷ് ജോഗുല്‍ ഹുബ്ബള്ളി റൂറല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍ പ്രകാരം ഷാര്‍വിനും ദിശയും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ജൂണ്‍ 19-ന് വൈകുന്നേരം 3.30 ഓടെ 'രാസ്ത 63' എന്ന റെസ്റ്റോറന്റില്‍ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍, നാലഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം ഇവരുടെ അടുത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു.
അവര്‍ മകനോട് ആധാര്‍ കാര്‍ഡ് ചോദിച്ചു. മകന്‍ അത് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പുറത്തുപോയി കുറച്ചുസമയം സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവര്‍ അവനെ റെസ്റ്റോറന്റിന്റെ ഗേറ്റിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ഫോണ്‍ പിടിച്ചുപറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഫ്‌ലോ റിന ആരോപിച്ചു. സിദ്ധാരൂഢ മഠത്തിന് സമീപമുള്ള ഒരു ഷെഡില്‍ വെച്ചാണ് പിന്നീട് മര്‍ദ്ദിച്ചതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.
രാത്രി 7 മണി വരെ തല്ലി. പത്തോ പന്ത്രണ്ടോ ആളുകളാണ് ആദ്യം ആക്രമിച്ചത്. പിന്നീട് ചിലര്‍ പോവുകയും പകരം മറ്റുള്ളവര്‍ വരികയും ചെയ്തു. ആകെ 25 മുതല്‍ 30 വരെ ആളുകള്‍ മണിക്കൂറുകളോളം ശരീരമാസകലം തല്ലിച്ചതച്ചു. ചവിട്ടുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അവന്റെ മുഖത്ത് ഷൂസിന്റെ പാടുകളുണ്ടായിരുന്നതായും ഫ്‌ലോറിന മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണകാരികളില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടായിരുന്നു വെന്ന് അവര്‍ ആരോപിച്ചു. ഷാര്‍വിന്‍ നിലവില്‍ ഹുബ്ബള്ളിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഐസിയുവിലാണ്.
എഫ്.ഐ.ആര്‍ പ്രകാരം, അക്രമികളില്‍ ഒരാളായ സുനില്‍ ചല്ലാല ഷാര്‍വിനോട് പറഞ്ഞത് അവന്‍ ദിശയുടെ മാനം കെടുത്തി എന്നും അതിന് പരിഹാരമായി 5 ലക്ഷം രൂപ നല്‍കണം എന്നുമാണ്. നല്‍കിയില്ലെങ്കില്‍ മകനെ കൊല്ലുമെന്ന് സുനില്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ഇനി ഹുബ്ബള്ളിയില്‍ കണ്ടാല്‍ മകനെ ജീവനോടെ വിടില്ല, ചുട്ടുകൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.
വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട ബി.എന്‍.എസ് വകുപ്പുകള്‍ ചുമത്തി ജൂണ്‍ 20-നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും എസ്.പി ഗുഞ്ജന്‍ ആര്യ മാധ്യമങ്ങളോട് പറഞ്ഞു.






