
എംപിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന ആക്രമണങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചു. പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് പൊതുതാൽപര്യ ഹർജി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ടിഎംസിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഇതിനിടെ, വിമത എംഎൽഎമാരുടെ പരാതിയെ തുടർന്ന് പാർട്ടിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പൊലീസ് നടപടിക്കെതിരെയും തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചു. ഏകദേശം 440 കോടി രൂപ നിക്ഷേപമുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളാണ് അടുത്തിടെ മരവിപ്പിച്ചത്.
ടിഎംസി ട്രഷറർ അരൂപ് ബിശ്വാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. അതേസമയം, അരൂപ് ബിശ്വാസിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്. പാർട്ടി ഫണ്ടിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച്, അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ടിഎംസിയിലെ ഒരു എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
പരാതിയെ തുടർന്ന് ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ബാങ്ക് അധികൃതരിൽ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടുകളിലെ ഡെബിറ്റ് ഇടപാടുകൾ മരവിപ്പിക്കാൻ തീരുമാനിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായാണ് വിവരം.






