
താരസംഘടനയായ അമ്മയില്‍ കൂട്ടരാജിയും തര്‍ക്കങ്ങളും അരങ്ങേറുന്നതിനിടയില്‍ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ വെച്ച് സിനിമക്കാരുടെ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിലെ രസകരമായ ഓര്‍മ്മയാണ് അദ്ദേഹം പങ്കുവെച്ചത്.
പണ്ട് മദ്രാസില്‍ വെച്ച് സത്യന്‍ സാറും പ്രേം നസീറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വലിയൊരു യോഗം നടന്നിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രേം നസീറിനെ പ്രസിഡന്റായും തിക്കുറിശ്ശിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. തുടര്‍നടപടികളെല്ലാം പൂര്‍ത്തിയായപ്പോള്‍ അടുത്ത പരിപാടി എന്താണെന്ന നസീറിന്റെ ചോദ്യത്തിന്, 'ആദ്യം ഒരു നല്ല കെട്ടിടം വാടകയ്‌ക്കെടുത്ത് അവിടെയിരുന്ന് നമ്മള്‍ മദ്യപാനം തുടങ്ങുന്നു' എന്നായിരുന്നു സെക്രട്ടറി തിക്കുറിശ്ശിയുടെ തമാശരൂപേണയുള്ള മറുപടി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പമാണ് വി.കെ. ശ്രീരാമന്‍ ഈ കുറിപ്പ് പങ്കുവെച്ചത്.
വി.കെ. ശ്രീരാമന്റെ കുറിപ്പ്:
പത്തു മുപ്പതുകൊല്ലം മുമ്പാണ്, തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൻ്റെ കോൺഫ്രൻസ് ഹാളിൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ ഒരു യോഗം നടക്കുകയാണ്. ഒരു സംഘടന രൂപീകരിക്കണം നടീനടന്മാരുടെ അഭ്യുന്നതി ലക്ഷ്യമാക്കി കൊണ്ട് . പ്രധാനപ്പെട്ട കർമ്മപരിപാടികളെല്ലാം ചർച്ച ചെയ്തു. അതിനു ശേഷം അദ്ധ്യക്ഷൻ ചോദിച്ചു. 'എന്താണ് ഇനി അടുത്ത പരിപാടി?'സദസ് നിശ്ശബ്ദമായി. അപ്പോൾ ഒരാൾ- ആരാണെന്ന് ഓർക്കുന്നില്ല- എഴുന്നേറ്റു നിന്നു പറഞ്ഞു.
' പണ്ട് മദ്രാസിൽ വെച്ചും ഇങ്ങനെ ഒരു വലിയ യോഗം നടന്നു. സത്യൻ സാറും നസീർ സാറും മുതൽ മലയാളത്തിലെ പ്രമുഖ നടീനടന്മാർ എല്ലാം യോഗത്തിനെത്തിയിരുന്നു. നീണ്ട ചർച്ചക്കു ശേഷം സംഘടന രൂപീകരിക്കാൻ തീരുമാനമായി. കമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. പ്രേംനസീർ പ്രസിഡണ്ട്. സിക്രട്ടറി തിക്കുറിശ്ശി. മീറ്റിംഗ് പിരിയുന്നതിനു മുമ്പ് പ്രസിഡണ്ട് കമ്മറ്റിക്കാരോട് ചോദിച്ചു.
" അപ്പോൾ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി . ഇനി എന്താണ് അടുത്ത പരിപാടി?" സിക്രട്ടറി തിക്കുറിശ്ശി എഴുന്നേറ്റുനിന്നു പറഞ്ഞു."ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മൾ മദ്യപാനം തുടങ്ങുന്നു."
ഇതോടൊപ്പമുള്ള ചിത്രം അന്ന് പങ്കജ് ഹോട്ടലിൽ വെച്ച് ആരോ എടുത്തതാണ്.






