
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കഴിഞ്ഞ മേയ് 13, 14 തീയതികളില്‍ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പൊതുവായ പരിശോധന നടത്തുകയുണ്ടായി. അതിന്റെ അടിസ്‌ഥാനത്തില്‍ ഈ പരിശോധന കൂടുതല്‍ വിപുലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ ഭാഗമായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നു തീരുമാനിച്ചു. ഇതിനായി പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി ഒരു ചോദ്യാവലി തയാറാക്കി നല്‍കുകയുണ്ടായി.
ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ സംസ്‌ഥാന സെന്ററില്‍നിന്നുള്ള നേതാക്കളും ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളില്‍തൊട്ട് മേല്‍ഘടകത്തില്‍നിന്നുള്ള നേതാക്കളും പങ്കെടുത്ത് ചര്‍ച്ചകള്‍ നടന്നു. ജില്ല മുതല്‍ ബ്രാഞ്ച് തലംവരെ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെക്കുറിച്ച്, രണ്ടാം പിണറായി മന്ത്രിസഭയെക്കുറിച്ച്, പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയെക്കുറിച്ച് സംഘടനാ നേതാക്കളെക്കുറിച്ച് അതിനിശിതമായ വിമര്‍ശനം ഉയര്‍ന്നു.
ഈ ചര്‍ച്ചകളുടെയെല്ലാം സത്തചോരാതെയുള്ള ക്രോഡീകരിച്ച രൂപമോ മിനിറ്റ്‌സിന്റെ പകര്‍പ്പോ ജില്ലാ കമ്മിറ്റികള്‍ സംസ്‌ഥാന സെന്ററിലേക്ക് നല്‍കി. ഇതിന്റെയടിസ്‌ഥാനത്തില്‍ സി.പി.എം. സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് സംസ്‌ഥാന കമ്മിറ്റിയിലവതരിപ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും നേതൃത്വം നല്‍കിയവര്‍ക്കെതിരായി ജില്ലകളില്‍നിന്നു ലഭ്യമായ റിപ്പോര്‍ട്ടുകളിലെ വിമര്‍ശനങ്ങളെല്ലാം വെട്ടി ഒഴിവാക്കിയിരുന്നു.
കീഴ്‌ഘടകങ്ങളിലുള്ളവര്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാനവസരം ലഭിച്ചപ്പോള്‍ നേതൃത്വത്തിന്റെ വീഴ്‌ചകള്‍ എണ്ണിപ്പറഞ്ഞ് തിരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വം അത് അവലോകന റിപ്പോര്‍ട്ടാക്കിയപ്പോള്‍ കീഴ്‌ഘടകങ്ങള്‍ക്ക് തെറ്റുപറ്റിയെന്നായി മാറി. വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉന്നയിച്ച റിപ്പോര്‍ട്ടാണ് സംസ്‌ഥാന കമ്മിറ്റി അംഗീകരിച്ചത്. വിഭാഗീയതയുടെ അവശിഷടങ്ങള്‍ മനസില്‍വച്ചാണ് ചിലര്‍ അഭിപ്രായങ്ങള്‍ പറഞ്ഞതെന്നും വലതുപക്ഷ മാധ്യമങ്ങളിലും സാമുഹികമാധ്യമങ്ങളിലും സി.പി.എമ്മിനെതിരേ ബോധപൂര്‍വം രൂപപ്പെടുത്തിയ വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കാനാണ് ഒരു വിഭാഗം സഖാക്കള്‍ പരിശ്രമിച്ചതെന്നുമായിരുന്നു നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍.
വ്യക്‌തിഗത വിമര്‍ശനങ്ങളും പാര്‍ട്ടി പൊതുസമൂഹത്തിനു മുന്നില്‍ പ്രതിക്കൂട്ടിലായ വിവാദങ്ങളും പരമാവധി ഒഴിവാക്കി സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍, സംസ്‌ഥാന സമിതിയില്‍ ശക്‌തമായ ആവശ്യം ഉയര്‍ന്നതുകൊണ്ട് മാത്രമാണ് നേതൃത്വത്തിന്റെ ഏതാനും വീഴ്‌ചകളെങ്കിലും സ്വയം വിമര്‍ശനപരമായി ഇടംപിടിച്ചത്. അതില്‍ പ്രധാനമായിരുന്നു ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നടപടിയെടുക്കാതിരുന്നത് തെറ്റായിപ്പോയി എന്നു സമ്മതിച്ചത്.
അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു തിരിച്ചടിയായി, വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്‌താവനകളെ വേണ്ടരീതിയില്‍ തള്ളിപ്പറഞ്ഞില്ലെന്ന തോന്നല്‍, പയ്യന്നൂരിലും തളിപ്പറമ്പിലും സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു വീഴ്‌ചപറ്റി, സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കുന്നതില്‍ പോരായ്‌മ സംഭവിച്ചു. ഈ കാര്യങ്ങള്‍ മാത്രമാണ് സ്വയം വിമര്‍ശനപരമായി സംസ്‌ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലുള്ളത്. പരാജയത്തിനു പാര്‍ട്ടി കണ്ടെത്തിയ ബാക്കി കാരണങ്ങള്‍ എല്ലാം മതത്തെ ഉപയോഗിച്ചു മുസ്ലിംലീഗ് വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിച്ചു, കോണ്‍ഗ്രസും ബി.ജെ.പിയും പണമൊഴുക്കി, 30 മണ്ഡലങ്ങളില്‍ ബി.ജെ.പി. യു.ഡി.എഫിനു വോട്ടുമറിച്ചു തുടങ്ങി പരാജയത്തിന്റെ യഥാര്‍ഥ കാരണങ്ങളെ അണികള്‍ക്കു മുമ്പില്‍ വഴിതിരിക്കാനുള്ള ശ്രമം മാത്രമായിരുന്നു. സി.പി.എം. നേതൃത്വം ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ നയസമീപനങ്ങളില്‍നിന്നു വ്യതിചലിച്ച് ചെയ്‌തുകൂട്ടിയ പല അബദ്ധങ്ങളും തിരിച്ചടിയുണ്ടാക്കിയെങ്കിലും അതിനെല്ലാം പഴി രാഷ്‌ട്രീയ എതിരാളികള്‍ക്കും അവര്‍ സൃഷ്‌ടിച്ച തെറ്റിദ്ധാരണയ്‌ക്കുമായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള വിഷയവുമായി സി.പി.എമ്മിനെ നേരിട്ടു ബന്ധപ്പെടുത്തുന്ന ആരോപണങ്ങള്‍ക്ക് ഇടയാക്കിയത് മുഖ്യമായും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുതിര്‍ന്ന സി.പി.എം. നേതാവുമായ എ. പത്മകുമാര്‍ അതിലെ പ്രധാന പ്രതിയായതുകൊണ്ടായിരുന്നു. 2025 നവംബര്‍ 20ന് പത്മകുമാര്‍ അറസ്‌റ്റിലായതു മുതല്‍ ഇദ്ദേഹത്തിനെതിരേ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കാന്‍ വൈകുന്നത് പ്രതിപക്ഷം വലിയ രാഷ്‌ട്രീയ പ്രചാരണ ആയുധമാക്കിയിരുന്നു. എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലാ എന്ന മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നേതൃത്വം ബുദ്ധിമുട്ടുകതന്നെ ചെയ്‌തു.
ഒടുക്കം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ്. തോറ്റുകഴിഞ്ഞപ്പോള്‍ പത്മകുമാറിനെതിരേ നടപടിയെടുത്ത് തള്ളിപ്പറയാതിരുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്‌തമായി. സെക്രട്ടേറിയറ്റ് തയാറാക്കിയ അവലോകന റിപ്പോര്‍ട്ട് പരിഗണിച്ച സംസ്‌ഥാന കമ്മിറ്റിയില്‍ പത്മകുമാറിനെതിരേ പണ്ടേ നടപടിയെടുക്കേണ്ടതായിരുന്നുവെന്ന കടുത്ത വിമര്‍ശനം ഉയരുകയും നടപടിക്കു തീരുമാനിക്കുകയും ചെയ്‌തു.
അങ്ങനെ ജൂണ്‍ 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരുമ്പോള്‍ പത്മകുമാറിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കും എന്നെല്ലാവരും ഉറപ്പിച്ചു. അപ്പോഴാണ് പത്‌മകുമാര്‍ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ പോകുകയാണ് എന്ന വാര്‍ത്ത പുറത്തുവരുന്നത്. മാത്രമല്ല അദ്ദേഹം അടുത്ത സുഹൃത്തുക്കള്‍ വഴി ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും അതും വാര്‍ത്തയാകുകയും ചെയ്‌തു. ശബരിമല യുവതീപ്രവേശന സമയത്ത് താന്‍ ചതിക്കപ്പെടുകയായിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ താന്‍ ബലിയാടാക്കപ്പെടുകയായിരുന്നു. ആ കാര്യങ്ങളെല്ലാം താന്‍ ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ട്. തന്നെ പുറത്താക്കിയാല്‍ ഇക്കാര്യങ്ങളെല്ലാം പരസ്യമാക്കാന്‍ താന്‍ മടിക്കില്ലെന്ന കൃത്യമായ ഭീഷണി സന്ദേശംതന്നെയാണ് ഇതുവഴി സി.പി.എം. നേതൃത്വത്തിനു പത്‌മകുമാര്‍മാധ്യമങ്ങളിലൂടെ നല്‍കിയത്.
പത്മകുമാറിന്റെ ഭീഷണി ഫലിക്കുകയും ചെയ്‌തു. നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങി. വെളിപ്പെടുത്തലുകള്‍ക്ക് മുതിരരുതെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍തന്നെ പത്മകുമാറിനോടഭ്യര്‍ഥിച്ചുവത്രേ. ശബരിമല സ്വര്‍ണക്കൊള്ള പാര്‍ട്ടിയിലെ ഉന്നതന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണെന്നും തന്നെ കരുവാക്കുകയായിരുന്നുവെന്നു ഉത്തരവാദിത്തം തന്റെ മേല്‍ മാത്രം ചാര്‍ത്തി ഉന്നതര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നുമുള്ള പത്മകുമാറിന്റെ നിലപാട് പാര്‍ട്ടിയില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. പത്മകുമാറിന്റെ ഭീഷണിക്കു പാര്‍ട്ടി വഴങ്ങിയാല്‍ ഈ ആരോപണം ശരിയാണെന്നു പൊതുസമൂഹം ധരിക്കുമെന്നും അതുകൊണ്ട് പത്മകുമാറിനെ പുറത്താക്കുകതന്നെ വേണമെന്നും ഒരുവിഭാഗം നേതാക്കള്‍ വാദിക്കുന്നു. സംസ്‌ഥാന കമ്മിറ്റി തീരുമാനം ഈ കാര്യത്തില്‍ നിര്‍ണായകമാകും.
കേവലം ഒരു പത്മകുമാറിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം. നേതൃത്വത്തിനു ധാര്‍മിക ശേഷിയില്ലെന്നത് ഈ പാര്‍ട്ടി ചെന്നെത്തി നില്‍ക്കുന്ന ദുരന്ത സമാനമായ പരിണിതികൂടിയാണ്. ഐതിഹാസികമായ മൊറാഴ കര്‍ഷക പ്രക്ഷോഭത്തിന്റെ നായകനായിരുന്ന കെ.പി.ആര്‍. ഗോപാലന്‍, ഉജ്വല തൊഴിലാളി നേതാവായിരുന്ന എന്‍.സി. ശേഖര്‍, എം.വി. രാഘവന്‍, കെ.ആര്‍. ഗൗരി, കെ. ചാത്തുണ്ണി, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.എന്‍. രവീന്ദ്രനാഥ്, വി. വിശ്വനാഥമേനോന്‍, ഒ. ഭരതന്‍, കെ. അനിരുദ്ധന്‍, വി.ബി ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം.പി. പരമേശ്വരന്‍, സി. കണ്ണന്‍ തുടങ്ങി കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിനുവേണ്ടി ത്യാഗോജ്വലമായ നേതൃത്വം നല്‍കിയ എത്രയോ മഹാരഥന്മാരായ നേതാക്കളെ വിയോജിപ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ പുറത്താക്കി പടിയടച്ച പാര്‍ട്ടി ഇന്ന് പത്മകുമാറിനെപ്പോലെ ഒരു നേതാവിനെതിരേ നടപടിയെടുക്കാന്‍ ഭയക്കുന്നുവെങ്കില്‍ അത് മടിയില്‍ കനമുള്ളതുകൊണ്ടാകണമെന്നതിന് യാതൊരു സംശയത്തിനും കാരണമില്ല.
അസാധാരണമായ വിധത്തില്‍ കമ്യൂണിസ്‌റ്റ് രാഷ്‌ട്രീയത്തെ കൈയൊഴിഞ്ഞു എന്നതാണ് സി.പി.എമ്മിനെ ഇത്ര കനത്ത തോല്‍വിയുടെ ചരിത്രസന്ധിയിലേക്കെത്തിച്ചത്. സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്താനോ നമ്മുടെ സംസ്‌ഥാനത്തു നിലനില്‍ക്കുന്ന വസ്‌തുനിഷ്‌ഠ പരിതസ്‌ഥിതികള്‍ അനുസരിച്ച് മാര്‍ക്‌സിസം-ലെനിനിസം തത്വങ്ങള്‍ മൂര്‍ത്തമായി കൈകാര്യം ചെയ്യാനോ ഉള്ള ശേഷി സി.പി.എമ്മിനും സി.പി.ഐ. ഉള്‍പ്പെടെയുള്ള ഇടതുപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ക്കും നഷ്‌ടപ്പെട്ടിരിക്കുന്ന എന്നതുകൊണ്ടാണ് എ. വിജയരാഘവനും എം. സ്വരാജും പോലെയുള്ള സി.പി.എം. നേതാക്കള്‍ തങ്ങളെ തോല്‍പിച്ച 'ജനങ്ങള്‍ക്കു തെറ്റുപറ്റി' എന്ന മാനസിക നിലയിലേക്കു ചുരുങ്ങുന്നത്.





