
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ.) സുപരിചിതമായ ഒരു അനുഭവമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കുന്ന നിമിഷം തന്നെ രാജ്യം മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ കാണാം. കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുള്ള വിമാനത്താവളങ്ങള്‍, പുതിയ മെട്രോ പാതകള്‍, അതിവേഗ പാതകള്‍, നഗരങ്ങളുടെ മാറിയ ഭൂപടം-എല്ലാം ഇന്ത്യയുടെ മുന്നേറ്റത്തിന്റെ അടയാളങ്ങളാണ്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നടത്തുന്ന സംഭാഷണങ്ങളിലും ഈ മാറ്റത്തിന്റെ പ്രതിഫലനം കാണാം.
എന്നാല്‍ തിരിച്ചുപോകുമ്പോള്‍ ഈ അനുഭവങ്ങള്‍ ഓര്‍മകളായി മാത്രം മാറുന്നു. സ്വന്തം നിക്ഷേപങ്ങളും സമ്പത്തും കൈകാര്യം ചെയ്യുമ്പോള്‍ പലരും ഇന്ത്യയിലെ ഈ മാറ്റങ്ങളെ സാമ്പത്തിക കാഴ്‌ചപ്പാടില്‍ പരിഗണിക്കാറില്ല.
ലളിതമായ കഥകളില്‍ ഒതുങ്ങാത്ത ഇന്ത്യ
ഇപ്പോള്‍ ലോകസമ്പദ്‌വ്യവസ്‌ഥയില്‍ നിര്‍മിതബുദ്ധി (എ.ഐ.) വലിയ ചര്‍ച്ചാവിഷയമാണ്. ഇന്ത്യ അതിന്റെ കേന്ദ്രബിന്ദുവിലല്ല. എന്നാല്‍, അതില്‍ അതിശയിക്കാനില്ല. 1990കളിലെ സാങ്കേതിക വിപ്ലവകാലത്തും ഇന്ത്യ അടിസ്‌ഥാനസൗകര്യങ്ങളില്‍ മാത്രം നിക്ഷേപിച്ചില്ല;അവ പ്രയോജനപ്പെടുത്തി ആഗോള കമ്പനികളെ സൃഷ്‌ടിച്ചു. എ.ഐയിലും ആദ്യഘട്ട നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്കായിരിക്കാം;എന്നാല്‍, വ്യാപകമായ ഉപയോഗത്തിലൂടെ ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുന്ന രണ്ടാംഘട്ടത്തില്‍ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാനാകും.
മെമ്മറിചിപ്പുകളോ ചരക്കുവിപണികളോ പോലുള്ള ഒരൊറ്റ മേഖലയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്‌ഥകളില്‍നിന്ന് വ്യത്യസ്‌തമായി ഇന്ത്യയുടെ വളര്‍ച്ചയുടെ അടിത്തറ വൈവിധ്യമാണ്. സാങ്കേതിക കമ്പനികള്‍, വ്യവസായ സ്‌ഥാപനങ്ങള്‍, ആരോഗ്യരംഗം, ധനകാര്യ സേവനങ്ങള്‍, വളരുന്ന മധ്യവര്‍ഗത്തിന്റെ ഉപഭോഗശേഷി, അടിസ്‌ഥാനസൗകര്യ വികസനം-ഇവയെല്ലാം ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ മറ്റ് ഉയര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്‌ഥകളില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്നത് ആഭ്യന്തര ആവശ്യകതയാണ്.
പ്രതിസന്ധികളെ അവസരങ്ങളാക്കിയ രാജ്യം
ആഗോള വിപണികളിലെ അനിശ്‌ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്‌തമാണ്. നിയന്ത്രണത്തിലുള്ള പണപ്പെരുപ്പം, ധനശാസ്‌ത്രപരമായ അച്ചടക്കം, നിയന്ത്രിത കറന്റ് അക്കൗണ്ട് കമ്മി, ശക്‌തമായ വിദേശനാണയ ശേഖരം, ആരോഗ്യകരമായ കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, വികസിച്ചുവരുന്ന മൂലധന വിപണികള്‍ എന്നിവ രാജ്യത്തിന് സ്‌ഥിരത നല്‍കുന്നു.
വസ്‌തുസേവന നികുതി (ജി.എസ്.ടി.), പാപ്പരത്ത നിയമം (ഐ.ബി.സി.), തൊഴില്‍പരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ തുടങ്ങിയ നിര്‍ണായക പരിഷ്‌കരണങ്ങള്‍ ഇന്ത്യ നടപ്പാക്കിയതും പ്രതിസന്ധിക്കാലങ്ങളിലായിരുന്നു. ആഗോള ആഘാതങ്ങളെ അതിജീവിച്ചുകൊണ്ട് ദീര്‍ഘകാല വളര്‍ച്ചയുടെ പാതയില്‍ തുടരാനുള്ള കഴിവ് ഇന്ത്യ പലവട്ടം തെളിയിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യത്തകര്‍ച്ച: ആശങ്കയോ അവസരമോ?
കുറച്ച് വര്‍ഷങ്ങളായി രൂപ ഡോളറിനെതിരേ ദുര്‍ബലമായത് വിദേശത്തുള്ള ഇന്ത്യന്‍ നിക്ഷേപകരെ ആശങ്കപ്പെടുത്താം. എന്നാല്‍, അതിനെ കൂടുതല്‍ ആഴത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
വ്യാപാര പങ്കാളി രാജ്യങ്ങളിലെ പണപ്പെരുപ്പ വ്യത്യാസം പരിഗണിച്ച് കണക്കാക്കുന്ന റിയല്‍ എഫക്‌ടീവ് എക്‌സ്‌ചേഞ്ച് റേറ്റ് (ആര്‍.ഇ.ഇ.ആര്‍.) പ്രകാരം രൂപ ഇപ്പോള്‍ യഥാര്‍ഥ മൂല്യത്തേക്കാള്‍ താഴെയാണ്. എ.ഐ. നിക്ഷേപ പ്രവണതകള്‍, ആഗോള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന അമേരിക്കന്‍ പലിശനിരക്കുകള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ.) പിന്മാറ്റം തുടങ്ങിയ താല്‍ക്കാലിക ഘടകങ്ങളാണ് രൂപയെ സമ്മര്‍ദത്തിലാക്കിയത്.
ചരിത്രപരമായി ഇന്ത്യ-അമേരിക്ക പണപ്പെരുപ്പ വ്യത്യാസത്തിനൊപ്പമാണ് രൂപയുടെ മൂല്യത്തകര്‍ച്ച നടന്നിട്ടുള്ളത്. ഇപ്പോള്‍ ആ വ്യത്യാസം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യങ്ങള്‍ ഭീഷണിയല്ല;മറിച്ച് അധിക വരുമാനസാധ്യതയാകാം.
പ്രവാസി ഇന്ത്യന്‍ മൂലധനത്തിന്റെ പുതിയ പങ്ക്
1998ലെ പോഖ്‌റാന്‍ ആണവപരീക്ഷണത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയില്‍ റിസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് വഴി എന്‍.ആര്‍.ഐകള്‍ 400 കോടി ഡോളറിലധികം സമാഹരിച്ചു. പിന്നീട് ഇന്ത്യ മില്ലേനിയം ഡെപ്പോസിറ്റുകളും 2013ലെ പ്രതിസന്ധിക്കാലത്തെ എഫ.്‌സി.എന്‍.ആര്‍.ബി. പദ്ധതിയും ഇന്ത്യയ്‌ക്ക് വലിയ പിന്തുണയായി.
എന്നാല്‍, ഇന്നത്തെ സാഹചര്യം വ്യത്യസ്‌തമാണ്. ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്ത ആഴവും വ്യാപ്‌തിയും കൈവന്നിട്ടുണ്ട്. പട്ടികപ്പെടുത്തിയ കമ്പനികളുടെ എണ്ണം, മേഖലാവൈവിധ്യം, വെളിപ്പെടുത്തലുകളുടെ നിലവാരം, നിക്ഷേപകര്‍ക്കുള്ള ദ്രവ്യത എന്നിവയില്‍ വന്‍ പുരോഗതിയുണ്ട്.
അതിലുപരി, ഇന്ത്യന്‍ വിപണി ഇനി വിദേശ നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നില്ല. പ്രതിമാസ സിസ്‌റ്റമാറ്റിക് ഇന്‍വെസ്‌റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി). നിക്ഷേപങ്ങള്‍ സ്‌ഥിരതയോടെ തുടരുകയാണ്. 2025 ഡിസംബറില്‍ നിഫ്‌റ്റി50 കമ്പനികളിലെ ഉടമസ്‌ഥതയില്‍ ആഭ്യന്തര സ്‌ഥാപന നിക്ഷേപകര്‍ (ഡി.ഐ.ഐ.) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്.പി.ഐ.) മറികടന്നതും ശ്രദ്ധേയമാണ്.
പ്രവാസികള്‍ക്കുള്ള പ്രത്യേക നേട്ടം
വിദേശ രാജ്യങ്ങളിലെ സാമ്പത്തിക സംവിധാനങ്ങളും നിക്ഷേപ രീതികളും അടുത്തറിയുന്നവരാണ് എന്‍.ആര്‍.ഐകള്‍. അതേസമയം, വിദേശ സ്‌ഥാപന നിക്ഷേപകര്‍ക്കില്ലാത്ത ഒരു പ്രത്യേകത അവര്‍ക്കുണ്ട്-ഇന്ത്യയുമായുള്ള നേരിട്ടുള്ള ബന്ധം.
നാട്ടിലെത്തുമ്പോള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംരംഭകരുമായും നടത്തുന്ന സംഭാഷണങ്ങളിലൂടെ ഇന്ത്യയിലെ മാറ്റങ്ങളുടെ സ്‌പന്ദനം അവര്‍ നേരിട്ട് അനുഭവിക്കുന്നു. വിപണി റിപ്പോര്‍ട്ടുകള്‍ക്കും കണക്കുകള്‍ക്കും അതീതമായ ഈ അനുഭവപരിചയം ഇന്ത്യയിലെ അവസരങ്ങളെ തിരിച്ചറിയാന്‍ അവരെ സഹായിക്കുന്നു.
ഗിഫ്‌റ്റ് സിറ്റി: ആഗോള ഇന്ത്യക്കാരുടെ കവാടം
മുപ്പത് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള പ്രധാന വേദിയായി ഗിഫ്‌റ്റ് സിറ്റി മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ കറന്‍സിയില്‍ തന്നെ നിക്ഷേപിക്കാനും ഇന്ത്യയില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ടോ ഡിമാറ്റ് അക്കൗണ്ടോ പാന്‍ നമ്പറോ ഇല്ലാതെ ഫണ്ടുകളില്‍ പങ്കെടുക്കാനും ഇതുവഴി സാധിക്കുന്നു. ലളിതമായ നികുതി സംവിധാനം, എളുപ്പമുള്ള പണം തിരിച്ചുകൊണ്ടുപോകല്‍ എന്നിവയും ഗിഫ്‌റ്റ് സിറ്റിയുടെ ആകര്‍ഷണമാണ്.
(ഗിഫ്‌റ്റ് സിറ്റി എന്നത് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് -സിറ്റിഎന്നതിന്റെ ചുരുക്കപ്പേരാണ്. ഗുജറാത്തിലെ ഗാന്ധിനഗറിനും അഹമ്മദാബാദിനും ഇടയിലായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ രാജ്യാന്തര ധനകാര്യ സേവന കേന്ദ്ര(ഐ.എഫ്.എസ്.സി.)മാണിത്. ഇന്ത്യയെ ഒരു ആഗോള ധനകാര്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചത്.)
ഇന്ത്യയില്‍ തുടരുന്ന മൂലധനം
പ്രവാസി ഇന്ത്യക്കാര്‍ നാട്ടില്‍നിന്ന് മടങ്ങിപ്പോകും. എന്നാല്‍, അവരുടെ മൂലധനം ഇന്ത്യ വിടേണ്ടതില്ല. ഇന്ത്യയുടെ വളര്‍ച്ച സന്ദര്‍ശനങ്ങള്‍ക്കിടയില്‍ നിര്‍ത്തിവയ്‌ക്കപ്പെടുന്നില്ല. കമ്പനികളുടെ വളര്‍ച്ചയിലും മധ്യവര്‍ഗത്തിന്റെ വര്‍ധിച്ചുവരുന്ന ഉപഭോഗത്തിലും ഇന്ന് നിര്‍മിക്കപ്പെടുന്ന അടിസ്‌ഥാനസൗകര്യങ്ങളിലും സമ്പത്തിന്റെ സംയോജിത വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍, ലോകത്തിന്റെ ഏത് ഭാഗത്തിരുന്നാലും, ആ വളര്‍ച്ചയുടെ ഭാഗമാകുന്നു. അടുത്ത തവണ നാട്ടിലെത്തുമ്പോള്‍ രാജ്യം വീണ്ടും മുന്നേറിയതായി അവര്‍ കാണും. അപ്പോള്‍ അവര്‍ വെറും സാക്ഷികള്‍ മാത്രമല്ല;ആ മാറ്റത്തിന്റെ പങ്കാളികളുമായിരിക്കും.
നവ്‌നീത് മുനോട്ട്
(എച്ച്.ഡി.എഫ്.സി. അസറ്റ് മാനേജ്‌മെന്റ് കമ്പനി മാനേജിങ് ഡയറക്‌ടറും സി.ഇ.ഒയുമാണ് ലേഖകന്‍.)





