
ഇന്ത്യൻ സംഗീത ലോകത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തി പ്രശസ്ത പിന്നണി ഗായിക അൽക്ക യാഗ്നിക്കിനെ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് ഗായിക പുരസ്കാരം ഏറ്റുവാങ്ങിയത്.
അപൂർവ്വമായ കേൾവി വൈകല്യത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പൊതുവേദികളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയായിരുന്നു അൽക്ക യാഗ്നിക്. പുരസ്കാര നേട്ടത്തിന് പിന്നാലെ തന്റെ ആരോഗ്യപ്രതിസന്ധികളെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും വൈകാരികമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. രോഗബാധിതയായ കാലയളവിൽ തനിക്ക് താങ്ങായി നിന്ന ആരാധകർക്കുള്ള ആദരവാണ് ഈ പുരസ്കാരമെന്ന് അൽക്ക യാഗ്നിക് പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഞാൻ വെളിച്ചത്തിന് പിന്നിലായിരുന്നു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും എന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും മാറിനിൽക്കുകയായിരുന്നു. എനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നിങ്ങളിൽ പലർക്കും അറിയാമായിരുന്നു. ഈ സമയത്തുടനീളം നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും സന്ദേശങ്ങളും അളവറ്റ പിന്തുണയും ഓരോ ചുവടുവെയ്പ്പിലും എന്നോടൊപ്പമുണ്ടായിരുന്നു.
ഇന്ന്, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ വിശിഷ്ടമായ പദ്മഭൂഷൺ സ്വീകരിക്കാൻ ഞാൻ വേദിയിലേക്ക് നടന്നുകയറിയത് നിറഞ്ഞ നന്ദിയോടെയാണ്. ഈ ബഹുമതി എന്നെ ഏറെ വിനയാന്വിതയാക്കുന്നു. ഇതിൽ എന്റെ പേരുണ്ടെങ്കിലും, എന്റെ ശബ്ദത്തെ സ്വന്തം ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും, തലമുറകളിലൂടെ എന്റെ ഗാനങ്ങൾ നെഞ്ചേറ്റുകയും, എന്റെ ഉയർച്ചതാഴ്ചകളിൽ എന്നോടൊപ്പം നിൽക്കുകയും ചെയ്ത ഓരോ ശ്രോതാവിനും ഒരുപോലെ അവകാശപ്പെട്ടതാണിത്.
ഈ നിമിഷം ഏറെ അർത്ഥവത്തായ ഒന്നായി എനിക്ക് തോന്നുന്നു. കാരണം ഇത് എന്റെ പ്രവൃത്തിക്കുള്ള അംഗീകാരം മാത്രമല്ല, സ്നേഹത്തിൽ നിന്നും പ്രത്യാശയിൽ നിന്നും അതിജീവനത്തിൽ നിന്നും ലഭിക്കുന്ന കരുത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഞാൻ പതുക്കെ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ന് ഞാൻ ഇവിടെയെത്താൻ ആഗ്രഹിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, എന്റെ ഈ യാത്രയുടെ ഭാഗമായ നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്.
എനിക്ക് ഈ അസാധാരണ ബഹുമതി നൽകി ആദരിച്ച ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രാലയം, കൂടാതെ ഭാരത സർക്കാർ എന്നിവരോട് ഞാൻ എന്റെ ആഴമേറിയ കൃതജ്ഞത അറിയിക്കുന്നു. അത്യന്തം വിനയത്തോടും ബഹുമാനത്തോടും കൂടി ഞാൻ ഇത് സ്വീകരിക്കുന്നു.
വർഷങ്ങളായി നിങ്ങളെന്നിൽ അർപ്പിച്ച സ്നേഹത്തിനും കാരുണ്യത്തിനും പ്രാർത്ഥനകൾക്കും വിശ്വാസത്തിനും നന്ദി. ഞാൻ ഇതെല്ലാം എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇന്ന് ഞാൻ ഒരു അവാർഡ് മാത്രമല്ല സ്വീകരിച്ചത് എന്റെ യാത്രയുടെ ഭാഗമായ ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹമാണ് അനുഭവിച്ചറിഞ്ഞത്," അൽക്ക യാഗ്നിക് കുറിച്ചു.
2024-ൽ ആണ് തനിക്ക് ബാധിച്ച അപൂർവ്വ ശ്രവണരോഗത്തെക്കുറിച്ച് അൽക്ക യാഗ്നിക് വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഒരു വൈറസ് അറ്റാക്കായിരുന്നു ഗായികയെ ബാധിച്ചത്. അതോടെ കേൾവിശക്തി നഷ്ടപ്പെട്ടു. രാവിലെ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം കേൾവിക്ക് പ്രശ്നമുണ്ടായെന്നും, വൈകുന്നേരമായപ്പോഴേക്കും രണ്ട് ചെവിക്കും പ്രശ്നം അനുഭവപ്പെട്ടു എന്നുമാണ് അൽക്ക അന്ന് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്. തുടർന്ന് നീണ്ട നാളത്തെ ചികിത്സയിലായിരുന്നു താരം.
2024-ൽ പുറത്തിറങ്ങിയ ഇംതിയാസ് അലിയുടെ 'അമർ സിങ് ചംകില' എന്ന ചിത്രത്തിലെ 'നരം കൽജ' എന്ന ഗാനമാണ് ഗായിക അവസാനമായി പാടിയത്.
ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്. പ്രിയ താരത്തിന്റെ ഈ ശക്തമായ തിരിച്ചുവരവും പത്മഭൂഷൺ നേട്ടവും സംഗീത ലോകവും ആരാധകരും ഒരേപോലെ ആഘോഷമാക്കുകയാണ്.






