
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം രാഷ്ട്രീയ അതിർവരമ്പുകൾ ലംഘിച്ച് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി. ജോസഫ് വിജയ്‌ക്കെതിരെ അതിരൂക്ഷമായ വ്യക്തിപരമായ ആക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ ഭർത്താവിനെ തിരഞ്ഞുനടക്കുന്ന ഭാര്യയുടെ കഥ തമിഴ്‌നാടിന് നന്നായി അറിയാമെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. വിജയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉദയനിധി ഈ വ്യക്തിപരമായ പരാമർശം നടത്തിയത്.
പ്രതിപക്ഷ പാർട്ടികളുടെ പ്രകോപനം മൂലമാണ് കർഷകർ സമരം ചെയ്യുന്നതെന്ന വിജയിന്റെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിക്കവെയാണ് ഉദയനിധി വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴച്ചത്. കർഷകരെ വിജയ് അപമാനിച്ചുവെന്ന് ആരോപിച്ച ഉദയനിധി, നിയമസഭയിൽ വിജയ് പറഞ്ഞ 'ചെറുകഥ' കർഷകരുടെ അന്തസ്സിന് നിരക്കാത്തതാണെന്നും പരിഹസിച്ചു. സിനിമയിലെ ക്യാമറയാണെന്ന് കരുതിയാണ് മുഖ്യമന്ത്രി നിയമസഭയിലെ ലൈവ് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നതെന്നും ഉദയനിധി കുറിച്ചു.
നേരത്തെ നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഡിഎംകെ സർക്കാരിന്റെ അഴിമതികളെയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ലക്ഷ്യമിട്ട് വിജയ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടി ഫണ്ട് പിരിവിന്റെ പേരിൽ ഡിഎംകെ സർക്കാർ തട്ടിയെടുത്ത പൊതുപണം തന്റെ സർക്കാർ തിരിച്ചുപിടിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം സഭ വിട്ടതിനു പിന്നാലെ, മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉപയോഗിച്ച ‘പുഷ്പ‘ സിനിമയിലെ പ്രശസ്തമായ ആംഗ്യം വിജയ് സഭയിൽ അനുകരിക്കുകയും ചെയ്തു. സ്പീക്കറുടെ അനുമതിയോടെ വിജയ് കാട്ടിയ ഈ സിനിമാറ്റിക് ആംഗ്യം ഭരണപക്ഷത്തെ അംഗങ്ങൾ മേശപ്പുറത്ത് തട്ടി വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
നിയമസഭയ്ക്ക് പുറത്തും വിജയിനെതിരെ ഉദയനിധി കടുത്ത പരിഹാസങ്ങൾ ചൊരിഞ്ഞു. ടിവികെ നിയമസഭയെ സിനിമാ തിയേറ്ററാക്കി മാറ്റിയെന്നും മുഖ്യമന്ത്രിയുടെ പ്രസംഗം വെറും ഇൻസ്റ്റാഗ്രാം റീൽസിനും സോഷ്യൽ മീഡിയയ്ക്കും വേണ്ടി മാത്രമുള്ളതാണെന്നും ഉദയനിധി പറഞ്ഞു. സ്പീക്കർ 'ആക്ഷനും കട്ടും' പറയുന്ന അവസ്ഥയാണെന്നും വൈകാതെ തന്നെ നിയമസഭയിലേക്ക് കാരവാനും മേക്കപ്പ്മാനും സ്റ്റണ്ട് മാസ്റ്ററും എത്തിച്ചേരുമെന്നും ഉദയനിധി പരിഹസിച്ചു. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം ഡിഎംകെയും ടിവികെയും തമ്മിലുള്ള പോരാട്ടം തമിഴ്‌നാട് രാഷ്ട്രീയത്തെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.






