
അധികാര തര്‍ക്കവും സാമ്പത്തിക തര്‍ക്കവും വ്യക്തിപരമായ ആരോപണങ്ങള്‍ക്കും വാക്പോരുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമവസാനം ഇക്കഴിഞ്ഞ ദിവസം ‘അമ്മ’ അസോസിയേഷനില്‍ വലിയൊരു പൊട്ടിത്തെറി നടന്നു. സംഘടനയുടെ ചരിത്രത്തിലാദ്യമായി വനിതാ ഭരണസമിതി അധികാരത്തിൽ വന്നെങ്കിലും, ആഭ്യന്തരപ്രശ്നങ്ങളെ തുടർന്ന് ഒരു വര്‍ഷം കഴിയും മുമ്പ് ശ്വേത മേനോൻ പ്രസിഡന്റായുള്ള 17 അംഗസമിതി കൂട്ടത്തോടെ രാജിവച്ചു.
വളരെധികം പ്രതീക്ഷയോടെ അധികാരമേറ്റ ഭരണസമിതിയില്‍ നിന്ന് താരങ്ങള്‍ എല്ലാ ഒത്തുചേര്‍ന്ന ജനറല്‍ ബോഡിയില്‍ വച്ചാണ് 17 അംഗസമിതി രാജിവച്ചത്. ഈ സമയത്ത് എല്ലാത്തിനും സാക്ഷ്യം വഹിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലുമുണ്ടായിരുന്നു. എല്ലാവരുടെയും വാദങ്ങളും പ്രതിവാദങ്ങളും കേട്ട് നിശബ്ദമായി മോഹന്‍ലാല്‍ സദസ്സിനൊപ്പമിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളും പരാതികളും കേട്ട ശേഷമാണ് മോഹന്‍ലാല്‍ സംസാരിച്ചത്. വൈകാരികമായിട്ടായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ത്തെടുത്ത് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടുകയാണ് വി.കെ ശ്രീരാമന്‍. നാം ആത്മ വിമര്‍ശനത്തിന് തയ്യാറാവണമെന്നും സ്വയം തിരുത്താനും കുടുതല്‍ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നാണ് ശ്രീരാമന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
‘‘മുപ്പത് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.
ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോൾ. മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.
ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മ വിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.
ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം പക്ഷെ, പൊരുളിതാണ്.
ആകയാലും പ്രിയരേ സുപ്രഭാതം...’’ എന്നാണ് വി.കെ ശ്രീരാമന്‍ കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ശ്രീരാമന്റെ പോസ്റ്റിനെ സ്വീകരിച്ചും മോഹന്‍ലാലിന്റെ വാക്കുകള്‍ പിന്തുണച്ചും കമന്റുകള്‍ കുറിച്ചിരിക്കുന്നത്.
മലയാളത്തിലെ തലമുതിര്‍ന്ന താരങ്ങള്‍ തുടങ്ങിവച്ചതാണ് ‘അമ്മ’ എന്ന കൂട്ടായ്മ. വളരെ നല്ല രീതിയില്‍ മികച്ച ഭരണസംവിധാനങ്ങളോടെയാണ് ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരുന്നത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് പോയി, അതിനു പിന്നാലെ ‘അമ്മ’ യുടെ നേതൃത്വം വനിതകള്‍ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ 2025 ഓഗസ്റ്റില്‍ ‘അമ്മ’യെ നയിക്കാന്‍ വനിതകള്‍ എത്തി.
ശ്വേത മേനോന്‍ പ്രസിഡന്റായും, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും നയിച്ച സംഘടനയുടെ ഭാവിയെക്കുറിച്ച് എല്ലാവര്‍ക്കും വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റി. ഒരു വര്‍ഷം തികയും മുന്‍പ് അധികാര തര്‍ക്കവും സാമ്പത്തിക തര്‍ക്കവും വ്യക്തിപരമായ ആരോപണങ്ങളുമായി ‘അമ്മ’ നിലയില്ലാക്കയത്തിലേക്ക് വീണു. അതോടെയാണ് ഈ ഭരണസമിതിയും അംഗങ്ങളും രാജിയിലേക്ക് എത്തിയത്.






