
അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പിലെ ലീഗ് പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരവും കടുക്കുന്നു. ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങളെല്ലാം ഇരട്ടഗോളുകളും ഹാട്രിക്കുമായി തിളങ്ങുമ്പോള്‍ കളി അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇവര്‍ എത്രഗോളുകള് സ്കോര്‍ ചെയ്യും എന്നാണ് അറിയേണ്ടത്.
2026 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. മെസ്സി, എംബാപ്പെ, ഹാലണ്ട്, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലാണ്. അഞ്ച് ഗോളുകളുമായി ലയണല്‍ മെസ്സി മുന്നില്‍ നില്ക്കുമ്പോള്, നാല് ഗോളുകള്‍ വീതം നേടി കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാലണ്ടും വിനീഷ്യസും രണ്ടാം സ്ഥാനത്തുണ്ട്.
വെറും രണ്ട് മത്സരങ്ങള്‍ക്ക് ശേഷം, അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി അഞ്ച് ഗോളുകളുമായി മുന്നില്‍ നില്ക്കുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയതോടെ, ആകെ 18 ഗോളുകളുമായി മെസ്സി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മാറി.
ജര്‍മ്മനിയുടെ ഡെനിസ് ഉണ്ടവിന് മൂന്ന് ഗോളുകളുണ്ട്. ഖത്തറിനെതിരെ ഹാട്രിക് നേടിയ കാനഡയുടെ ജോനാഥന് ഡേവിഡും മൂന്ന് ഗോളുകളുമായി ഒപ്പമുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ വീതം നേടിയ മറ്റ് 20 കളിക്കാര്‍ കൂടിയുണ്ട്. ഇതില്‍ 2018-ലെ ഗോള്‍ഡന്‍ ബൂട്ട് വിജയിയായ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്പെയിനിന്റെ മിക്കേല്‍ ഒയാര്‍സബാല്‍ എന്നിവരും ഉള്‍പ്പെടുന്നു.
താരങ്ങളെല്ലാം മികച്ച ഫോമിലാണ്. നിലവിലെ ഗോള്‍വേട്ടയുടെ വേഗത കണക്കിലെടുത്താല്‍, ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ ഇത്തവണ രണ്ടക്ക സംഖ്യയില്‍ (10 ഗോളുകളെങ്കിലും) ഗോളുകള്‍ നേടേണ്ടി വന്നേക്കാം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ മൂന്ന് തവണ മാത്രമേ ഇത് സംഭവിച്ചിട്ടുള്ളൂ - 1954-ല്‍ ഹംഗറിയുടെ സാന്‍ഡോര്‍ കോച്ചിസ്, നാല് വര്‍ഷത്തിന് ശേഷം ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്, 1970-ല്‍ ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
സ്വീഡനില്‍ നടന്ന ലോകകപ്പില്‍ വെറും ആറ് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ ഫോണ്ടെയ്നാണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡിന് ഉടമ. എന്നാല്‍ 2026-ലെ വിപുലീകരിച്ച 48 ടീമുകളുടെ ഫോര്‍മാറ്റ് അനുസരിച്ച്, ജൂലൈയില്‍ സെമിഫൈനലില്‍ എത്തുന്ന രാജ്യങ്ങള്‍ ഈ പതിപ്പില്‍ അഭൂതപൂര്‍വമായ എട്ട് മത്സരങ്ങള്‍ കളിക്കേണ്ടിവരും.
2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലും നാല് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ വെറും അഞ്ച് ഗോളുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ 13 പതിപ്പുകളില്‍ ഒരാള്‍ പോലും എട്ടില്‍ കൂടുതല്‍ ഗോളുകള്‍ നേടിയിട്ടില്ല. 2002-ല്‍ ബ്രസീലിന്റെ റൊണാള്‍ഡോയും നാല് വര്‍ഷം മുമ്പ് ഖത്തറില്‍ എംബാപ്പെയും മാത്രമാണ് എട്ട് ഗോളുകള്‍ എന്ന നേട്ടത്തില്‍ എത്തിയത്.
ഈ പതിപ്പില്‍ 100 ഗോളുകള്‍ തികയ്ക്കാന്‍ വെറും 33 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. ഗോള്‍വേട്ടയുടെ വേഗതയില്‍ ഇത് 1954-ന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ്. ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗല്‍ 5-0 ന് വിജയിച്ചതിന് ശേഷം, ആദ്യ 45 മത്സരങ്ങളില്‍ നിന്നായി 139 ഗോളുകള്‍ പിറന്നു കഴിഞ്ഞു. ഇത് ഒരു ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ഗോള്‍ എണ്ണമാണ്. 2014ല്‍ മൂന്ന് മത്സരങ്ങള്‍ കൂടുതല്‍ കളിച്ച് നേടിയ 136 ഗോളുകളുടെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.
ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് 2022-ല്‍ ഖത്തറിലായിരുന്നു.64 മത്സരങ്ങളില്‍ നിന്ന് 172 ഗോളുകള്‍. ഈ വര്‍ഷം നിലവില്‍ വന്ന പുതിയ വിപുലീകരിച്ച ഫോര്‍മാറ്റില്‍ 40 മത്സരങ്ങള്‍ അധികമുള്ളതിനാല്‍ ആ റെക്കോര്‍ഡ് തകരുമെന്ന് ഉറപ്പാണ്.





