
തിരുവനന്തപുരം : വണ്ടൂർ ടൗണിലെ ജ്വല്ലറിയുടെ പുറകു വശത്തെ ഭിത്തി തുരന്ന് 19 ലക്ഷം രൂപയോളം വില വരുന്ന വെള്ളി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ഗൂഡലൂർ എരുമാട് സ്വദേശി ജോസ് മാത്യു (എരുമാട് ജോസ്-56) അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കളമശേരിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മേയ് 20 നു വണ്ടൂർ ടൗണിലെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തരംഗിണി സിൽവർ ജ്വല്ലറിയിലാണ് കവർച്ച നടത്തിയത് .പ്രതി കളമശേരിയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ നിതീഷിന്റെ നേതൃത്വത്തിൽഅറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഒട്ടേറെ ആയുധങ്ങളും കണ്ടെടുത്തു. മറ്റൊരു മോഷണത്തിന് പദ്ധതി തയാറാക്കി വരികയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മോഷണം മുതൽ വിറ്റ സേലത്തെ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വണ്ടൂർ എസ്ഐ വിഷ്ണു, എഎസ്ഐ മധു കുര്യാക്കോസ്, പ്രത്യേക അന്വേഷണ സംഘത്തിലെ കെ.ടി.ആഷിഫ് അലി, പി.സാബിർ അലി, പി.സജീഷ്, സി.കെ.സജേഷ്, എം.കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
15-ആം വയസ്സിൽ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ജോസ് മാത്യു, വയനാട്ടിലെ പുൽപ്പള്ളിയിൽ വീട്ടുജോലി ചെയ്യുന്നതിനിടെ 18-ആം വയസ്സിൽ ഒരു ചെറിയ മോഷണ കേസിൽപ്പെട്ട് വൈത്തിരി ജയിലിൽ തടവിലായി. ജയിലിൽ വെച്ച് കുപ്രസിദ്ധ മോഷ്ടാവ് വാകേരി മോഹനുമായി പരിചയപ്പെട്ടതോടെയാണ് ജോസ് മോഷണരംഗത്ത് സജീവമായത്.
2002-ൽ വയനാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ നാസർ, സലാം എന്ന കിംഗ് സലാം എന്നിവരുമായി ചേർന്ന് താമരശ്ശേരിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചുമർ തുരന്ന് ഏഴ് കിലോ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. പിന്നീട് 2003-ൽ കോഴിക്കോട് സ്വദേശികളായ ഹാരിസ്, ബാബു എന്നിവരുമായി ചേർന്ന് കോഴിക്കോട് നടക്കാവിലുള്ള മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ ചുമർ തുരന്ന് 3 കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 70-ഓളം മോഷണക്കേസുകളിൽ ജോസ് മാത്യു പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിറ്റ്, ആ പണം ഉപയോഗിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുകയും ആഡംബര ജീവിതം നയിക്കുകയും ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.






