
ഫെമിനിസത്തെക്കുറിച്ച് വിവാദപരാമര്‍ശവുമായി തെലുങ്ക് ഗായിക സുനിത ഉപദ്രസ്ത. ഇഷ്ടമുളള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഢിത്തമാണെന്ന് സുനിത പറഞ്ഞു. സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുളള ദീപശിഖയെന്ന് സ്ത്രീകള്‍ ചിന്തിക്കുന്നുവെന്ന് സുനിത വ്യക്തമാക്കി. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സുനിതയുടെ പരാമര്‍ശം.
"സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ദീപശിഖയെന്നാണ് സ്ത്രീകൾ ചിന്തിക്കുന്നത്. പുകവലിയെ സമത്വവുമായി ചേർത്തു പറയുന്നത് ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തമാണ്.
ഒരു പുരുഷൻ പുകവലിച്ചാൽ, അവന്റെ ജീവിതത്തിലെ ഏതാനും നിമിഷങ്ങൾ മാത്രമാണ് നഷ്ടപ്പെടുന്നത്. എന്നാൽ, ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിലെ മണിക്കൂറുകൾ അതുകൊണ്ട് നഷ്ടമാവും."- സുനിത പറഞ്ഞു. "ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കരുതുന്നുണ്ടെങ്കിൽ, അത് വിഡ്ഢിത്തമാണ്. അതൊരിക്കലും ഫെമിനിസം അല്ല.
പുരുഷന്മാരെപ്പോലെ സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും മൂല്യം നൽകുകയും സ്ത്രീകളോട് നന്നായി പെരുമാറുക എന്നതുമാണ് പ്രധാനം. എന്റെ ശരീരം, എന്റെ അവകാശം എന്നാണെങ്കിൽ അവന്റെ കണ്ണുകൾ, അവന്റെ അവകാശമാണ്. സ്ത്രീകൾ അങ്ങനെ പറയുമ്പോൾ, അത് പുരുഷന്റെയും അവകാശമായി മാറുന്നു. എന്റെ അഭിപ്രായത്തിൽ ഇത് സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ല.
നിങ്ങൾ സുരക്ഷിതരായി ഇരിക്കുന്നിടത്തോളം നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം. ആരും നിങ്ങളെ വിലയിരുത്തുകയോ തുറിച്ചു നോക്കുകയോ ചെയ്യില്ലെന്നാണ് കരുതുന്നതെങ്കിൽ അത് ധരിക്കാം. മറ്റൊരാളുടെ കാഴ്ചപ്പാട് മാറ്റാൻ ശ്രമിക്കുന്നതിനെക്കാൾ എളുപ്പം എന്നെ തന്നെ സുരക്ഷിതമാക്കുന്നതാണ്". - സുനിത പറഞ്ഞു.
വീടുകളിലോ പുറത്തോ സ്ത്രീകൾ അവഹേളിക്കപ്പെടുന്നില്ല എന്ന് താൻ വാദിക്കുന്നില്ലെന്നും സുനിത വ്യക്തമാക്കി. എന്നാൽ ഫെമിനിസത്തിന് വേണ്ടിയുള്ള പോരാട്ടം വസ്ത്രധാരണത്തിലോ പുകവലിയിലോ ഒതുങ്ങാതെ, പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും തുല്യ മൂല്യം ലഭിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കണം എന്നാണ് തന്റെ വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
സുനിതയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വളരെ മാന്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ സുരക്ഷിതരാണെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.






