
തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍, മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണുകള്‍ സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കും. സ്ഥലത്ത് ഒത്തുകൂടാനും പ്രതിഷേധിക്കാനും വേണ്ടി മാത്രമാണ് പ്രതികള്‍ പരസ്പരം ഫോണ്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അക്രമസംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഇരുപതിലധികം പേര്‍ ഇനിയും ഒളിവിലാണ്.
ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കേസിലെ ഒന്‍പതാം പ്രതിയായ ഹരീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രോസിക്യൂഷനെതിരേ പോലീസ് രംഗത്ത് വന്നു. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ സ്വീകരിച്ചത്.
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യവും റിപ്പോര്‍ട്ടും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ്, പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാണ് പൊലീസ് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം. പൊലീസിന്റെ കടുത്ത അതൃപ്തിയെത്തുടര്‍ന്ന് നിലവിലുള്ള പ്രോസിക്യൂട്ടറെ ചുമതലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.






