
ലഖ്‌നൗ: ഏത് അച്ഛനാണ് സ്വന്തം മകളുടെ വിവാഹം കാണാൻ ആഗ്രഹമില്ലാത്തത്. ആശുപത്രി കിടക്കയിൽ കിടന്ന് മകളുടെ വിവാഹ ചടങ്ങുകൾ കണ്ട ബിഹാറിലെ ഒരു അച്ഛന് പിന്നീട് സംഭവിച്ചത് വായിക്കൂ. ഏറെ നാളായി കാത്തിരുന്ന മകളുടെ കല്യാണം, ഒടുവിൽ ആശുപത്രി കിടക്കയിൽ നിന്നും വീഡിയോ കോളിലൂടെ കണ്ടു. മകളുടെ വിടപറച്ചിൽ ചടങ്ങ് കണ്ട് കണ്ണീരൊഴുക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ബിഹാറിലെ സീതാമർഹി സ്വദേശിയായ ലാൽബാബു മഹ്തോ (55) ആണ് മകളുടെ വിവാഹച്ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ മരണമടഞ്ഞത്. ഒരു ട്രാവൽ കമ്പനിയിൽ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്ന ലാൽബാബുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇളയ മകൾ നിധി കുമാരിയുടെ വിവാഹം ഭംഗിയായി നടത്തണമെന്നത്. എന്നാൽ വിവാഹത്തിന് കൃത്യം മൂന്ന് ദിവസം മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയും ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിലായതിനാൽ കല്യാണത്തിൽ നേരിട്ട് പങ്കെടുക്കാൻ ലാൽബാബുവിന് സാധിച്ചില്ല. എന്നാൽ ഇളയ മകളുടെ വിവാഹം കാണണമെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആശുപത്രിയിലുണ്ടായിരുന്ന ഭാര്യ മീനു ദേവിയും മകൻ രാജേഷും സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു. വിവാഹത്തിന്റെ പ്രധാന ചടങ്ങുകളായ ഹൽദിയും വരമാലയും ഉൾപ്പെടെയുള്ള എല്ലാ ചടങ്ങുകളും വീഡിയോ കോൾ വഴി ലാൽബാബു തത്സമയം കണ്ടു.
ഒടുവിൽ വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി മകൾ വീട്ടിൽ നിന്നും ഇറങ്ങുന്ന 'ബിദായി' ചടങ്ങ് വീഡിയോ കോളിലൂടെ കാണുമ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മകൾ പടിയിറങ്ങി മിനിറ്റുകൾക്കകം ലാൽബാബു ഈ ലോകത്തോടും വിടപറഞ്ഞു. ഒരു വശത്ത് സഹോദരി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ സന്തോഷവും, തൊട്ടടുത്ത നിമിഷം അച്ഛന്റെ മരണവാർത്തയും ഒരുമിച്ച് നേരിടേണ്ടി വന്ന മകൻ രാജേഷിന്റെയും കുടുംബത്തിന്റെയും അവസ്ഥ കണ്ടുനിന്ന ആശുപത്രി ജീവനക്കാരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ലാൽബാബുവിന്റെ കുടുംബം.






