
കല്‍പ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുടമകൾ ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലം തങ്ങളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായെന്ന് ആരോപിച്ചാണ് ബസുടമകളുടെ പ്രതിഷേധം. ഈ പദ്ധതി കാരണം പ്രതിദിനം ഏകദേശം 3000 രൂപയുടെ കുറവ് വരുമാനത്തിൽ ഉണ്ടാകുന്നതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ബസുടമകൾ ധർണ്ണയും സംഘടിപ്പിച്ചു. സർക്കാർ അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കാനാണ് ഇവരുടെ തീരുമാനം. ഇതിനായി ജില്ലയിലെ 280 സ്വകാര്യ ബസുകൾ ജി-ഫോം സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാസർകോട്ട് ഇതിനോടകം ഇരുപതോളം ബസുകൾ സർവീസ് നിർത്തിവെച്ചു. ജൂലൈ ഒന്നു മുതൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാനാണ് തീരുമാനം. കർണാടകയുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലുൾപ്പെടെ യാത്രക്കാർ കെഎസ്ആർടിസിയെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറാത്തതും ഒരു ദിവസം 115 രൂപ മാത്രമാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്നതും മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
കോഴിക്കോടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ നൂറിലധികം സർവീസുകൾ നിർത്തിവെക്കാനാണ് ഉടമകളുടെ തീരുമാനം. ഒരു ദിവസം മാത്രം 4000 രൂപയോളമാണ് ഓരോ ബസിനും നഷ്ടമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത ദയനീയാവസ്ഥയാണുള്ളതെന്ന് ബസുടമകൾ പറയുന്നു. കെഎസ്ആർടിസി ഇല്ലാത്ത ചുരുക്കം ചില റൂട്ടുകൾ മാത്രമാണ് ഇപ്പോൾ സ്വകാര്യ ബസുകൾക്ക് തുണയാകുന്നത്. എന്നാൽ അവിടെയൊക്കെ വരുമാനം വളരെ കുറവാണെന്നും അവർ പരാതിപ്പെടുന്നു.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്ത്രീകളെ ആകർഷിച്ചതോടെ, അവരോടൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാരും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാൻ തുടങ്ങിയത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറച്ചു. കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ കോഴിക്കോടിന്റെ ഉൾപ്രദേശങ്ങളിലെ സർവീസുകൾ വലിയ നഷ്ടം സഹിച്ചാണ് ഇപ്പോൾ നടക്കുന്നത്. ഇതിനകം തന്നെ പകുതിയോളം സർവീസുകൾ ഇവിടെ നിർത്തിവെച്ചു കഴിഞ്ഞു.
പാലക്കാട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകൾ നിർത്തിവെക്കാനും ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. ഒരു ബസിന് ദിവസം 4000 മുതൽ 6000 രൂപ വരെയാണ് നഷ്ടം. ബസ് ചാർജ് വർധിപ്പിക്കുകയോ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിക്കും ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകിയിട്ടുണ്ടെങ്കിലും സർക്കാർ തലത്തിൽ അനുകൂലമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
നിലവിൽ പല സംഘടനകളും സമരത്തിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ലെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം മന്ദഗതിയിലായാൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് പോകുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഗതാഗത മേഖല സ്തംഭിക്കുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ഇത് വലിയ തോതിൽ ബാധിക്കുമെന്നതിൽ സംശയമില്ല.






