
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് സംഘർഷം. ഇരു വിഭാഗവും തമ്മിലുള്ള കയ്യാംകളിയിൽ പലർക്കും പരുക്കേറ്റു. ചിലരുടെ വസ്ത്രങ്ങൾ കീറി. യുഡിഎഫ് അംഗം ശബരീനാഥൻ ഹാജർബുക്ക് ഒപ്പിടാനായി എടുത്തപ്പോൾ ബിജെപി അംഗങ്ങൾ ബുക്ക് പിടിച്ചുവാങ്ങി. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനും ശബരീനാഥനും പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ ഉദയൻ ശബരീനാഥന് നേർക്ക് കൈ ഉയർത്തിയപ്പോൾ ഇടയിൽ നിന്ന കൗൺസിലർ ഷേർലിക്ക് പരുക്കുപറ്റി.
കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബിജെപി കൗൺസിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചത്. ഇതിനെ ബിജെപി അംഗങ്ങൾ ചെറുത്തതോട് കൗൺസിൽ യോഗം സംഘർഷഭരിതമാവുകയായിരുന്നു. ഹാജര്‍ രജിസ്റ്ററില്‍ ആര്‍ സുഗതൻ ഇന്ന് ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ കുരുക്കാകും. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജരാകാത്ത സ്ഥിതി ആകും. അത് ഒഴിവാക്കാന് ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്.മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും.
മന്ത്രി കെ എം ഷാജിയെ തിരുവനന്തപുരം കോർപറേഷന്റെ ഇന്ന് ചേർന്ന കൗൺസിൽ അഭിനന്ദിച്ചു. ഷാജിയുടെ പ്രതികരണം മേയർ പ്ലേ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിക്കുന്ന വീടുകളിൽ പദ്ധതിയുടെ സ്റ്റിക്കർ പതിക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണമായിരുന്നു അത്. സ്റ്റിക്കറിൽ പ്രധാനമന്ത്രിയുടെ പടമില്ല എന്ന് മന്ത്രി പറഞ്ഞതിനെയാണ് കോർപറേഷൻ അഭിനന്ദിച്ചത്. ഇതാണ് ബജറ്റ് അവതരണ സമയത്ത് കോർപ്പറേഷൻ സ്വീകരിച്ച നിലപാട് എന്നും മേയർ പറഞ്ഞു.
യോഗ അജണ്ടയിലെ തീരുമാനങ്ങളെല്ലാം പാസ്സാക്കിയതായി അറിയിച്ചുകൊണ്ട് മേയർ യോഗം പിരിച്ചുവിടുകയായിരുന്നു. ഇതോടെ മേയർ ചെയർ വിട്ടിറങ്ങി. എന്നാൽ അംഗങ്ങൾ പരസ്പരം മുദ്രാവാക്യങ്ങൾ വിളിച്ച് കൗൺസിൽ ഹാളിൽ തുടരുകയായിരുന്നു.






