ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്‌മീരിലെ (പി.ഒ.കെ)യിലെ ജനങ്ങള്‍ വീണ്ടും പ്രതിഷേധത്തിന്. തങ്ങള്‍ മുന്നോട്ടുവെച്ച 38 ഇന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ജമ്മു കശ്‌മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ.എ.എ.സി) പാകിസ്‌താന്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. തീരുമാനത്തിന് 48 മണിക്കൂര്‍ സമയപരിധിയും അവര്‍ നല്‍കിയിട്ടുണ്ട്. പി.ഒ.കെയോട് പാക് സര്‍ക്കാര്‍ കാട്ടുന്ന വിവേചനമാണു വന്‍ പ്രതിഷേധത്തിനു കാരണമാകുന്നത്.
ഈ മാസം 27-നു നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പാണ് നിലവിലെ പെട്ടെന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം. പാകിസ്‌താനില്‍ താമസമാക്കിയ കശ്‌മീരി അഭയാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിട്ടുള്ള 12 നിയമസഭാ സീറ്റുകള്‍ റദ്ദാക്കണമെന്ന ആവശ്യമാണു ജെ.എ.എ.സി. മുന്നോട്ടുവയ്‌ക്കുന്നത്. ഈ സീറ്റുകള്‍ വഴി പാകിസ്‌താന്‍ ഭരണകൂടത്തിന് പി.ഒ.കെയിലെ രാഷ്‌ട്രീയത്തില്‍ അനാവശ്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നുവെന്നാണ് അവരുടെ വാദം. കണക്കുകള്‍ പ്രകാരം, പാകിസ്‌താനിലെ 12 അഭയാര്‍ത്ഥി സീറ്റുകള്‍ പ്രതിനിധീകരിക്കുന്നത് ഏകദേശം 4.36 ലക്ഷം വോട്ടര്‍മാരെയാണ്. എന്നാല്‍ പി.ഒ.കെയില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി 33 സീറ്റുകള്‍ പ്രതിനിധീകരിക്കുന്നത് അവിടെ ജീവിക്കുന്ന 33 ലക്ഷത്തോളം ജനങ്ങളെയാണ്. ഇതു പ്രദേശവാസികളായ വോട്ടര്‍മാരേക്കാള്‍ അഭയാര്‍ത്ഥി മണ്ഡലങ്ങള്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പ് മൂല്യം നല്‍കുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.ഈ 12 സംവരണ സീറ്റുകള്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ റദ്ദാക്കാന്‍ കഴിയില്ലെന്നും, പി.ഒ.കെ സുപ്രീം കോടതി വിധിച്ചിരുന്നു. 12 സംവരണ സീറ്റുകള്‍ റദ്ദാക്കുന്നതിനൊപ്പം, ജലവൈദ്യുത പദ്ധതികളുടെ കരാറുകള്‍ പൂര്‍ണമായും പുനഃപരിശോധിക്കുക, പണപ്പെരുപ്പം കുറയ്‌ക്കുന്നതിനായി ഗോതമ്പ് മാവ് പോലുള്ള അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി വര്‍ധിപ്പിക്കുക, വൈദ്യുതി നിരക്ക് കുറയ്‌ക്കുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടും. നാട്ടില്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിക്ക് തങ്ങള്‍ എന്തിനാണ് ഇത്രയും വലിയ തുക നല്‍കുന്നത് എന്നാണ് ഇവിടുത്തെ ജനങ്ങളുടെ ചോദ്യം.
2023-ല്‍ രൂപീകൃതമായ ജെ.എ.എ.സി വളരെ പെട്ടെന്നാണ് പിഒകെയിലെ ഏറ്റവും സ്വാധീനമുള്ള കൂട്ടായ്‌മയായി മാറിയത്. 2024 മേയില്‍ നടന്ന വ്യാപകമായ പ്രതിഷേധങ്ങളോടെയാണ് ഈ സംഘടന ശ്രദ്ധിക്കപ്പെടുന്നത്. അന്നു ധര്‍ണകളും കടകമ്പോളങ്ങള്‍ അടച്ചിട്ടുള്ള ഹര്‍ത്താലുകളും മൂലം ഈ പ്രദേശത്തിന്റെ വലിയൊരു ഭാഗം പൂര്‍ണമായും സ്‌തംഭിച്ചിരുന്നു.
കടുത്ത പണപ്പെരുപ്പവും, ഗില്‍ജിത്-ബാള്‍ട്ടിസ്‌ഥാന്‍ പോലുള്ള പാക് ഭരണപ്രദേശങ്ങള്‍ക്ക് നല്‍കുന്നതിന് സമാനമായ സബ്‌സിഡികള്‍ തങ്ങള്‍ക്കും വേണമെന്ന ആവശ്യവുമായിട്ടായിരുന്നു അന്നത്തെ സമരം.കിെഞ്ഞ വര്‍ഷം സെപ്‌റ്റംബറിലും ഇവര്‍ വലിയ രീതിയിലുള്ള മറ്റ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പാകിസ്‌താന്‍ ഈ പ്രദേശത്തെ 'ആസാദ്' (സ്വതന്ത്ര) കശ്‌മീര്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഇവിടുത്തെ ഭരണപരമായ ഘടന വളരെ സങ്കീര്‍ണമാണ്. പാകിസ്‌താന്‍ ഭരണഘടനയുടെ ഒന്നാം അനുച്‌ഛേദത്തില്‍ പറയുന്ന പ്രവിശ്യകളുടെ പട്ടികയില്‍ പി.ഒ.കെ. ഉള്‍പ്പെടുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്‌താന്റെ ദേശീയ പാര്‍ലമെന്റില്‍ ഈ പ്രദേശത്തിന് പ്രതിനിധികളില്ല.രേഖകളില്‍ പി.ഒ.കെയ്‌ക്ക് സ്വന്തമായി പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി, തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി എന്നിവയുണ്ട്. എങ്കിലും, യഥാര്‍ത്ഥ അധികാരം മുഴുവന്‍ ഇസ്ലാമാബാദിന്റെ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങളിലാണ്, പ്രത്യേകിച്ച് പാകിസ്‌താന്‍ പ്രധാനമന്ത്രി തലവനായ കശ്‌മീര്‍ കൗണ്‍സിലിന്റെ കൈകളില്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് സ്‌ഥാനാര്‍ത്ഥികള്‍ പാകിസ്‌താനോടുള്ള ലയനത്തെ അനുകൂലിക്കുന്ന സത്യപ്രസ്‌താവനയില്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. രാഷ്‌ട്രീയ അശാന്തിക്കൊപ്പം ഇവിടുത്തെ സുരക്ഷാ സാഹചര്യങ്ങളും അതീവ ഗുരുതരമായി തുടരുകയാണ്. അടുത്തിടെ നടന്ന അടിച്ചമര്‍ത്തലുകളില്‍ പ്രദേശത്തുടനീളം വന്‍തോതില്‍ ആളുകളെ തടങ്കലിലാക്കിയിട്ടുണ്ടെന്നും, 600-ലധികം പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുകയും 100-ലധികം പ്രതിഷേധക്കാരെ വധിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ജെ.എ.എ.സി. ആരോപിക്കുന്നു. പി.ഒ.കെ. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന് പിന്നാലെ, 1947 ഒക്‌ടോബര്‍ 26-ന് അന്നത്തെ മഹാരാജാവായിരുന്ന ഹരിസിങ് ലയനക്കരാറില്‍ ഒപ്പുവച്ചതോടെ, മുന്‍ നാട്ടുരാജ്യമായിരുന്ന ജമ്മു കശ്‌മീര്‍ നിയമപരമായി ഇന്ത്യയുടെ ഭാഗമായി മാറി. ഇന്ത്യയിലെ മറ്റ് 560-ലധികം നാട്ടുരാജ്യങ്ങള്‍ പിന്തുടര്‍ന്ന അതേ നിയമപരമായ പ്രക്രിയ തന്നെയാണ് ഇവിടെയും നടന്നത്. 1994 ഫെബ്രുവരി 22-ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തില്‍, ജമ്മു കശ്‌മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിക്കുകയും പാകിസ്‌താന്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.




