
ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലുടനീളമുള്ള 300-ലധികം ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞതിന് തമിഴ്‌നാട്ടില്‍നിന്നുള്ള അറുപത്തിയൊമ്പതുകാരന്‍ അറസ്‌റ്റില്‍. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഹോട്ടലുകളില്‍ തങ്ങിവന്നത്.
ടൂറിസ്‌റ്റ് ഗൈഡ്, ഇം ഗ്ലീഷ് അധ്യാപകന്‍, യോഗ പരിശീലകന്‍ എന്നീ വേഷങ്ങള്‍ ചമഞ്ഞാണ് പ്രതിയായ ബിങ്‌സണ്‍ ജോണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തങ്ങിയത്. മാന്യനായ അതിഥിയെപ്പോലെ പെരുമാറിയതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ അഡ്വാന്‍സ് പോലുംകൈപ്പറ്റിയിരുന്നില്ല. കുറെ ദിവസം താമസിച്ചുകഴിഞ്ഞ് ബില്‍ അടയ്‌ക്കാതെ അപ്രത്യക്ഷനാകുകയായിരുന്നു പതിവ്. റായ്‌പൂരിലെ ഹയാത്ത് ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ തങ്ങിയത്. അവിടെ 63,755 രൂപയുടെ ബില്‍ അടയ്‌ക്കാതെ പോയി. 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പും കവര്‍ന്നെന്ന് പോലീസ് പറഞ്ഞു.
ആന്റി ൈക്രം ആന്‍ഡ് സൈബര്‍ യൂണിറ്റും പോലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ ഇയാള്‍ താമസിക്കുന്ന സ്‌ഥലം കണ്ടെത്തി. റായ്‌പൂര്‍ പോലീസ് സംഘം 72 മണിക്കൂറിനുള്ളില്‍ അറസ്‌റ്റ് ചെയ്‌തു. മോഷ്‌ടിച്ച ലാപ്‌ടോപ്പ് കണ്ടെടുത്തു. കോടതി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.ചോദ്യംചെയ്യലില്‍, 1990 മുതല്‍ രാജ്യത്തുടനീളമുള്ള 300-ലധികം ആഡംബര ഹോട്ടലുകളില്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയതായി ജോണ്‍ സമ്മതിച്ചു. 2022-ല്‍ തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ബില്‍ അടയ്‌ക്കാതെ പോയതിനു പിന്നാലെ കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ജോണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. വിവാഹിതനല്ല. 1980 കളില്‍ ഡല്‍ഹിയില്‍ ഒരു ടൂറിസ്‌റ്റ് ഗൈഡായി ജോലി ചെയ്‌തു. ജോലിയുടെ ഭാഗമായി, വിനോദസഞ്ചാരികളോടൊപ്പം പോകുമ്പോള്‍ പല ഹോട്ടലുകളും സൗജന്യമായി താമസിക്കാന്‍ അനുവദിച്ചു. ഒരു ദിവസം ഒരു ആഡംബര ഹോട്ടലിലെ ജീവനക്കാര്‍ അപമാനിച്ചുവെന്നും അന്നുമുതലാണ് സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിക്കാനിറങ്ങിയതെന്നും ജോണ്‍ പോലീസിനോട് പറഞ്ഞു.പ്രതിയെ 1996 ല്‍ ആദ്യം അറസ്‌റ്റ് ചെയ്‌ത് തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് കേരളം, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവയുള്‍പ്പെടെ വിവിധ സംസ്‌ഥാനങ്ങളിലെ ജയിലുകളില്‍ ഏകദേശം 15 വര്‍ഷം തടവിലായിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ കുപ്രസിദ്ധ സീരിയല്‍ കില്ലറും തട്ടിപ്പുകാരനുമായ ചാള്‍സ് ശോഭരാജിന്റെ രീതികളാണ് തന്നെ സ്വാധീനിച്ചതെന്നു ചോദ്യം ചെയ്യലില്‍ പ്രതി അന്വേഷകരോട് പറഞ്ഞു.



