
ജയ്‌പൂര്‍(രാജസ്‌ഥാന്‍): കുടുംബ സ്വത്തിന്റെ നിയന്ത്രണവും സര്‍ക്കാര്‍ ജോലിയും നേടുന്നതിനായി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്‌റ്റില്‍. നീരജ് ശര്‍മ്മ (45)യെ കൊലപ്പെടുത്തിയ കേസിലാണു മകള്‍ ആയുഷി ശര്‍മ്മ (23) അറസ്‌റ്റിലായത്. ബന്ധുക്കളുടെ സഹായത്തോടെയാണ് ആയുഷി അമ്മയെ ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തിയത്.
കൊലപാതകശേഷം റോഡപകടമായി ചിത്രീകരിക്കാനും ശ്രമിച്ചു.
കോടതിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി ജോലി ചെയ്‌തിരുന്ന നീരജ് ശര്‍മ്മ (45) കഴിഞ്ഞ 3-ന് ജയ്‌പൂരിലെ പ്രതാപ് നഗര്‍ പ്രദേശത്ത് അമിതവേഗതയില്‍ വന്ന സ്‌കോര്‍പ്പിയോ ഇടിച്ചാണു കൊല്ലപ്പെട്ടത്.
ഒരു വര്‍ഷം മുമ്പാണു നീരജിന്റെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് ആശ്രിത നിയമനമായിട്ടാണ് അവര്‍ക്ക്‌് ജോലി ലഭിച്ചത്. ആ ജോലി കിട്ടാത്തതില്‍ മകള്‍ ആയുഷി ശര്‍മ്മ കടുത്ത നിരാശയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
സി.സി.ടിവി ദൃശ്യങ്ങളാണു കേസില്‍ വഴിത്തിരിവായത്.
മകനെ കോച്ചിങ് സെന്ററില്‍ ഇറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ നീരജ് ശര്‍മയെ അതിവേഗത്തില്‍ വന്ന സ്‌കോര്‍പ്പിയോ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അവര്‍ ഏകദേശം 100 അടി ഉയരത്തിലേക്ക് തെറിച്ചുവീണു. അപകടം നടന്നയുടനെ ൈഡ്രവര്‍ ഓടി രക്ഷപ്പെട്ടു.
ആദ്യം അത് അപകടമരണമാണെന്ന തോന്നല്‍ സൃഷ്‌ടിച്ചെങ്കിലും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിനു സംശയം തോന്നുകയായിരുന്നു.
സര്‍ക്കാര്‍ ജോലിയും കുടുംബത്തിന്റെ സ്വത്തിന്റെ നിയന്ത്രണവും ആയുഷി ആഗ്രഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്താന്‍ മകള്‍ ഏഴു ലക്ഷം രൂപയുടെ ക്വട്ടേഷനാണ് കൊടുത്തത്. പിതൃസഹോദരന്‍ മോഹന്‍ സ്വരൂപ്, ബന്ധു ബല്‍റാം എന്നിവരുമായി ആയുഷി ഗൂഢാലോചന നടത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.



