
മുംബൈ: 'ഇന്ത്യ' മുന്നണിയിലെ മുതിര്‍ന്ന നേതാവും എന്‍.സി.പി. (എസ്‌പി) അധ്യക്ഷനുമായ ശരദ് പവാര്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ ശിവസേന(ഷിന്‍ഡെ)യെ നയിക്കുന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി നടത്തിയ കൂടിക്കാഴ്‌ചയെച്ചൊല്ലി സംസ്‌ഥാനത്ത് രാഷ്‌ട്രീയ വിവാദം.
മഹാരാഷ്‌ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ പവാര്‍, നിയമസഭയിലെ ഷിന്‍ഡെയുടെ ഓഫീസില്‍വച്ചാണ് അദ്ദേഹവുമായി തനിച്ചു കൂടിക്കാഴ്‌ച നടത്തിയത്. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ഷിന്‍ഡെ, പവാര്‍ തന്റെ ഓഫീസില്‍ കാത്തിരിക്കുന്നുവെന്ന വിവരമറിഞ്ഞ് യോഗം പാതിവഴിയില്‍നിര്‍ത്തി ഇറങ്ങിവരികയായിരുന്നു. പൂച്ചെണ്ട് നല്‍കി പവാറിനെ സ്വീകരിച്ച ഷിന്‍ഡെ, അദ്ദേഹത്തോടൊപ്പം 15 മിനിറ്റോളം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
ഷിന്‍ഡെ പോയ ശേഷവും പവാര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ തുടരുകയും, ഉപമുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാരുടെ യോഗം വിളിക്കുകയും ചെയ്‌തു. സൗഹൃദസന്ദര്‍ശനമെന്നാണ് ഷിന്‍ഡെയുടെ ഓഫീസ് കൂടിക്കാഴ്‌ചയെ വിശേഷിപ്പിച്ചത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ആറ് എംപിമാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് മാറിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസ്, എന്‍.സി.പി.(എസ്‌പി), ശിവസേന (യു.ബി.ടി.) എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി ആഭ്യന്തര തര്‍ക്കങ്ങള്‍ നേരിടുന്ന സമയത്താണ് പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച. ശരദ്‌പവാറിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍.ഡി.എയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന അഭ്യൂഹം ഇതോടെ ശക്‌തമായി. കൂടിക്കാഴ്‌ചയ്‌ക്കെതിരേ ശിവസേന (യു.ബി.ടി.) രംഗത്തെത്തി.
ഷിന്‍ഡെയെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നതെന്നും ഈ നീക്കം എന്‍.സി.പി(എസ്‌പി) യുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. 'ശരദ് പവാര്‍ വലിയ നേതാവും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്‌തിത്വവുമാണ്. എന്നാല്‍, മഹാവികാസ് അഘാഡി സര്‍ക്കാരിനെ തകര്‍ത്ത 'ദ്രോഹി'യുടെ മേല്‍ക്കൂരയ്‌ക്കു കീഴിലിരുന്ന് പാര്‍ട്ടി യോഗം ചേര്‍ന്നത് അദ്ദേഹത്തിന്റെ പദവിയെ കളങ്കപ്പെടുത്തും. ഏകനാഥ് ഷിന്‍ഡെ വഞ്ചനയും അഴിമതിയും കൊണ്ട് മഹാരാഷ്‌ട്രയെ നശിപ്പിച്ചിരിക്കുകയാണ്.'- റാവത്ത് പറഞ്ഞു.



