രാഷ്‌ട്രീയ, പ്രത്യയശാസ്‌ത്ര എതിരാളികളെ പരാജയപ്പെടുത്താന്‍ ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ അവലംബിച്ചിരുന്ന സംഘടനാപരവും ആശയപരവുമായ രീതികള്‍ അന്തസുറ്റതായിരുന്നു. സോഷ്യലിസം, തൊഴിലാളിവര്‍ഗ രാഷ്‌ട്രീയം എന്നിവയെക്കുറിച്ച് അണികളെയും ജനങ്ങളെയും ബോധവല്‍ക്കരിച്ചും ബഹുജന സംഘടനകള്‍വഴി ജനകീയ അടിത്തറ ശക്‌തിപ്പെടുത്തിയും അവര്‍ എതിരാളികളുടെ സ്വാധീനം ദുര്‍ബലമാക്കി. സ്വന്തം പാര്‍ട്ടിയുടെയും എതിരാളികളുടെയും പ്രവര്‍ത്തനങ്ങളെ നിരന്തരം വിശകലനം ചെയ്‌ത്, തന്ത്രപരമായ തിരുത്തലുകള്‍ വരുത്തിയാണ് കേരളത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്‌റ്റ് കരുത്തുറ്റ പ്രസ്‌ഥാനമായി നിലനിന്നത്.
എന്നാല്‍, കുറെ കാലമായി സി.പി.എം. എന്ന പ്രസ്‌ഥാനത്തില്‍ തിരുത്തലുകള്‍ രേഖകളില്‍ മാത്രമായി. ആശയപരമായ വ്യതിയാനങ്ങളും ധാര്‍മികതയെ കൈവിട്ടതും ജീവിതരീതിയിലെ മാറ്റങ്ങളും, അഴിമതിയും സ്വജന പക്ഷപാതവും, ജനകീയ സമരങ്ങളോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത സമീപനവും, ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ അകറ്റിയതും, മതസാമുദായിക വര്‍ഗീയതകളോട് സന്ധിചെയ്‌തതും, സംഘടനാപരമായ ദൗര്‍ബല്യങ്ങളും സി.പി.എമ്മിനെ കേരളത്തിലെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലെത്തിച്ചിരിക്കുന്നു. എക്കാലവും ഇടത് പാര്‍ട്ടികള്‍ക്ക് മാത്രം വോട്ട് ചെയ്‌തിരുന്ന ലക്ഷോപലക്ഷം ആളുകള്‍ പ്രസ്‌ഥാനം നന്നാവാന്‍, നിലനില്‍ക്കാന്‍ ഒരു ഷോക് ട്രീറ്റ്‌മെന്റ് ആവശ്യമാണെന്ന നിലയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വോട്ട് ചെയ്‌തിരിക്കുന്നു.
സി.പി.എമ്മിന്റെ മതനിരപേക്ഷ സമീപനം ദുര്‍ബലപ്പെട്ടതിന്റെ കൂടി ഫലമായി വലിയതോതില്‍ അനുഭാവവോട്ടുകള്‍ ബി.ജെ.പി.യിലേക്ക് ചോര്‍ന്നു. നേതൃത്വത്തിന്റെ അധികാര കേന്ദ്രീകരണവും നേതാവിന്റെ സമഗ്രാധിപത്യവും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവവും മറ്റും താഴേ തട്ടില്‍ ചര്‍ച്ചയായെങ്കിലും ഉന്നത നേതൃത്വം ആ വിമര്‍ശനം ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ തയാറല്ല. നേതൃത്വത്തോട് തിരുത്തണമെന്ന് പറയാന്‍ ജനറല്‍ സെക്രട്ടറിക്ക് പോലും ധൈര്യവുമില്ല. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ഓരോ നേതാക്കള്‍ക്കും ഓരോ അഭിപ്രായമാണ്. എന്നാല്‍, എല്ലാ നേതാക്കളും യോജിപ്പോടെ നിലകൊള്ളുന്ന ഒരു കാര്യം വി.ഡി. സതീശനാണ് സി.പി.എമ്മിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന കാര്യത്തിലാണ്.
രണ്ടാം പിണറായി ഭരണകാലത്തെ ഉപതെരഞ്ഞെടുപ്പുകള്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയുടെ ജനവിധി നല്‍കിയ തിരിച്ചറിവാണ് വി.ഡി. സതീശന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ക്ക് ലഭിക്കുന്ന വിശ്വാസ്യതയും സ്വീകാര്യതയും സി.പി.എമ്മിനും ഇടതുമുന്നണിക്കും ചെറുതല്ലാത്ത രാഷ്‌ട്രീയ നഷ്‌ടമുണ്ടാക്കുന്നു എന്നത്. അതിന്റെയടിസ്‌ഥാനത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ സുചിന്തിതമായ തീരുമാനവും ആവിഷ്‌കരിച്ച തന്ത്രവുമായിരുന്നു വി.ഡി. സതീശന്‍ നുണയനാണ്, നുണ മാത്രമേ പറയൂ എന്ന നിലയ്‌ക്കുള്ള സംഘടിതവും വ്യാപകവുമായ സി.പി.എം. നേതാക്കളുടെ കടന്നാക്രമണവും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള 'നുണേശന്‍' പ്രചാരണവും.പക്ഷേ, അതുകൊണ്ട് വലിയ ഫലമുണ്ടായില്ല. യു.ഡി.എഫിന് സതീശന്‍ പ്രവചിച്ച ഭൂരിപക്ഷം ലഭിച്ചു. കോ
ണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള പിടിവലി നടന്ന സമയംകൊണ്ട് വി.ഡി. സതീശന്റെ ജനസ്വീകാര്യതയുടെ ഗ്രാഫ് കുതിച്ചുയര്‍ന്നു. പാര്‍ട്ടിയാഗ്രഹിക്കാതിരുന്നിട്ടും ജനങ്ങളുടെ ചോയ്‌സ് ആയി വി.ഡി. സതീശന്‍ മുഖ്യമന്ത്രിയുമായി,
യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് മുന്‍വിധികളില്ലാതെ പഠിച്ച് പാര്‍ട്ടിയെ പുനരുജീവിപ്പിക്കാനുള്ള കര്‍മപദ്ധതികളിലേക്ക് സി.പി.എം. അതിന്റെ ഊര്‍ജം ചെലവഴിക്കും എന്നാണ് പൊതുവെ രാഷ്‌ട്രീയ നിരീക്ഷകര്‍ എല്ലാം കരുതിയത്. രാഷ്‌ട്രീയത്തില്‍ കഴിവുള്ള ഒരു എതിരാളിയെ നേരിടുമ്പോള്‍ കേവലം ആക്രമണത്തേക്കാള്‍ തന്ത്രപരമായ നീക്കങ്ങള്‍ക്കാണ് പ്രാധാന്യം. എതിരാളിക്ക് സമയം കൊടുക്കുക, യഥാര്‍ത്ഥ പിഴവുകള്‍ക്കായി കാത്തിരുന്ന് കൃത്യസമയത്ത് തിരിച്ചടിക്കുക, എതിരാളിയെ ആക്രമിക്കുന്നതിനൊപ്പം സ്വന്തം പ്രതിരോധവും പഴുതടച്ചതായിരിക്കാന്‍ ശ്രദ്ധിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം കേരള രാഷ്‌ട്രീയത്തിലിതൊന്നുമല്ല സംഭവിച്ചത്;സംഭവിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മും അതിന്റെ നേതാക്കളും മുഴുവന്‍ ഊര്‍ജവും ചെലവഴിക്കുന്നത് മുഖ്യമന്ത്രിയായ വി.ഡി. സതീശന്‍ എന്ന വ്യക്‌തിയെ കടന്നാക്രമിക്കുന്നതിനാണ്. വി.ഡി. സതീശന് നിലവില്‍ ജനങ്ങള്‍ക്കിടയില്‍ ഉള്ള വിശ്വാസ്യതയും സ്വീകാര്യതയും തകര്‍ത്താല്‍ വളരെവേഗത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമാകും എന്ന ഒറ്റമൂലിയില്‍ സി.പി.എം. അങ്ങേയറ്റം വിശ്വസിക്കുന്നു.
രാഷ്‌ട്രീയത്തില്‍ ആശയപരമായ സംവാദങ്ങള്‍ക്ക് പകരം വ്യക്‌തിഹത്യ ആയുധമാക്കുന്നത് ആരോഗ്യകരമായ പ്രവണതയാണോ? ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന ചോദ്യങ്ങള്‍ക്ക് ഒന്നും ഇവിടെ ഒരു പ്രസക്‌തിയും ഇല്ല. എന്നാല്‍, എതിരാളിയുടെ വിശ്വാസ്യതയും ജനപ്രീതിയും തകര്‍ക്കാന്‍ നേതാക്കള്‍ മാധ്യമങ്ങള്‍ വഴിയും, സാമൂഹിക മാധ്യമങ്ങള്‍ വഴി പാര്‍ട്ടിയുടെ സൈബര്‍ സേനയും നിരന്തരമായ വ്യക്‌തി അധിക്ഷേപങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുമ്പോള്‍ അതിലെ അസ്വാഭാവികതയും, രാഷ്‌ട്രീയ ദുഷ്‌ടലാക്കും പൊതുസമൂഹം തിരിച്ചറിയുകയും അത് തിരിച്ചടിയായി മാറുകയും ചെയ്യില്ലേ എന്ന് സി.എമ്മില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. ഈ ദൗത്യത്തിന് കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത് സി.പി.എമ്മിനെ ആവേശം കൊള്ളിക്കുന്നുണ്ടാവാം. എന്നാല്‍, തന്ത്രം തിരിച്ചടിച്ചാല്‍ അത് സി.പി.എമ്മിനാണ് നഷ്‌ടമുണ്ടാക്കുക.വി.ഡി. സതീശന്‍ സത്യപ്രതിജ്‌ഞ ചെയ്‌ത നിമിഷം മുതല്‍ സതീശന്റെ ഓരോ വാക്കിനേയോ തീരുമാനത്തേയോ നടപടികളെയോ എടുത്ത് അതിന് പ്രത്യേക ഭാഷ്യമോ വ്യാഖ്യാനമോ നല്‍കി കടന്നാക്രമിക്കുന്ന രീതിയില്‍ അസ്വാഭാവികത ആരും സംശയിച്ചുപോകും. ഇങ്ങനെ ഉന്നയിക്കുന്ന ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും ആയുസ് മുഖ്യമന്ത്രി സതീശന്റെ ഒരു പത്രസമ്മേളനം വരയെ ഉള്ളൂ എന്നതും ജനം വിലയിരുത്തുന്നുണ്ടാവണം. 'ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് ജനങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കും' എന്ന ജോസഫ് ഗീബല്‍സിന്റെ പ്രചാരണരീതി ഒരിക്കലും കാലഹരണപ്പെടുന്ന ഒന്നല്ലായിരിക്കാം. എങ്കിലും ഒരാളെ നിരന്തരമായി അടിസ്‌ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അധിക്ഷേപിച്ചാല്‍ കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹം തിരിച്ചറിയുകയും തിരിച്ചടിയായി മാറിക്കൂടെന്നുമില്ലെന്ന് സി.പി.എമ്മിലുള്ളവര്‍ ചിന്തിക്കുന്നത് നല്ലതാണ്.
വി.ഡി. സതീശന്‍ തെറ്റുകള്‍ ഒന്നും പറ്റാത്ത ഹരിചന്ദ്രനായിരിക്കും എന്നൊന്നും കരുതുന്നില്ല. എന്നാല്‍, ഇത്രയധികം മാധ്യമ, പ്രതിപക്ഷ ജാഗ്രതയുള്ളപ്പോള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് രണ്ടു മാസത്തിനുള്ളില്‍ ബുദ്ധിയും വിവേകവുമുള്ള ഒരാളും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഒന്നും ചെയ്യില്ല എന്നാര്‍ക്കാണറിയാത്തത്.
ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സി.പി.എം. ഉന്നയിച്ച ഏതാരോപണമാണ് ജനങ്ങള്‍ വിശ്വാസത്തിലെടുത്തത് എന്നവര്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതായിരിക്കും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചപ്പോള്‍ സതീശന്‍ ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മാത്രം നോമിനിയാണെന്ന് സ്‌ഥാപിക്കാന്‍ സി.പി.എം. ശ്രമിച്ചു. ആ വ്യാഖ്യാനം ക്ലച്ചുപിടിച്ചില്ല. സത്യപ്രതിജ്‌ഞ ചെയ്‌തപ്പോള്‍ അച്‌ഛന്റെ പേര് കൂടി ചേര്‍ത്തു പറഞ്ഞതും ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിച്ചതും വിവാദമാക്കി. വി.ഡി. സതീശനെ വി.ഡി. സവര്‍ക്കരോടുപോലും ഉത്തരവാദപ്പെട്ട നേതാക്കള്‍ ഉപമിച്ചു. സ്വന്തം അണികള്‍ അല്ലാതെ മറ്റാരും അതും ഏറ്റെടുത്തില്ല.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തന്‍ യു. കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനും ഒട്ടേറെ വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ഇയാള്‍ നേരത്തേ ആരുടെ വകുപ്പിലാണ് ജോലി ചെയ്‌തിരുന്നത് എന്നത് പുറത്തുവന്നപ്പോള്‍ ആ വിവാദവും കെട്ടടങ്ങി.
പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി. റെയ്‌ഡ് നടത്തിയത് വി.ഡി. സതീശന്‍ പ്രധാനമന്ത്രിയെ കണ്ടതിനെത്തുടര്‍ന്നാണെന്ന വിവരക്കേട് പറയാന്‍ പല നേതാക്കള്‍ക്കും ഒരു മടിയും ഉണ്ടായില്ല. എന്നാല്‍, സതീശന്റെ പത്രസമ്മേളനം കഴിഞ്ഞ് ആരും അതേക്കുറിച്ച് മിണ്ടിയിട്ടില്ല. കിഴക്കമ്പലത്തെ പര്യത്ത് കോളനി നിവാസികളെ തങ്ങളുടെ ഭരണകാലത്ത് പതിനാല് തവണ ഒഴിപ്പിക്കാന്‍ ശ്രമം ഉണ്ടായിട്ടും ഇടപെടാതിരുന്ന പാര്‍ട്ടി സെക്രട്ടറിയും മുന്‍ എം.എല്‍.എയും ഭരണത്തിലെത്തി ഒരാഴ്‌ചപോലും തികയാത്ത സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടു.
യു.ഡി.എഫ്. സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ബി.ജെ.പി. സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങളാണ് അതില്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നായിരുന്നു സി.പി.എം. കുറ്റപ്പെടുത്തല്‍. നടപ്പ് സാമ്പത്തികവര്‍ഷത്തെ പുതിയ ബജറ്റ് അവതരിപ്പിച്ചപ്പോഴും സ്വകാര്യവല്‍ക്കരണമായിരുന്നു പ്രധാന വിമര്‍ശനം. സി.പി.എമ്മിന്റെ 2022 മാര്‍ച്ചിലെ എറണാകുളം സംസ്‌ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള പാര്‍ട്ടി കാഴ്‌ചപ്പാട്' എന്ന രേഖയും 2025 മാര്‍ച്ചില്‍ കൊല്ലത്ത് നടന്ന സംസ്‌ഥാന സമ്മേളനത്തിലവതരിപ്പിച്ച 'നവകേരളത്തിന്റെ പുതുവഴികള്‍' എന്ന രേഖയും കേരളത്തില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിനും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പ്രാവര്‍ത്തികമാക്കുന്നതിനും മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നത് മറച്ചുപിടിച്ചായിരുന്നു ഈ വിമര്‍ശനം.
ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി കൊടുത്തും, ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചും നാടുനീളെ പുതിയ ബാറുകള്‍ അനുവദിച്ചും ഉദാര സമീപനം നടത്തിയവര്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്‌ചയിച്ചത് കുറവാണെന്ന് പറഞ്ഞുണ്ടാക്കിയ കോലാഹലം കൂടുതല്‍ പേരും തമാശയായി ആസ്വദിക്കുകയായിരുന്നു. റിവേഴ്‌സ്‌റെമിറ്റന്‍സിനെ കുറിച്ച് പറഞ്ഞത് അന്യ സംസ്‌ഥാനക്കാരായ അതിഥി തൊഴിലാളികളെ അപമാനിച്ചു എന്ന നിലയിലേക്ക് വ്യാഖ്യാനിച്ചപ്പോള്‍ ചിലര്‍ക്കെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന് തോന്നി.
കരിമണലിന്റെ പേര് പറഞ്ഞ് എന്തെല്ലാമായിരുന്നു ആരോപണം. മോണോസൈറ്റിന്റെ മൂല്യവര്‍ദ്ധനവിന് ഹൈദരാബാദ് ആസ്‌ഥാനമായ മിഡ്‌വെസ്‌റ്റ് എന്ന സ്വകാര്യ കമ്പനിയുമായി മുന്‍സര്‍ക്കാര്‍ ഇടപാട് നടത്തിയതിന്റെ രേഖകള്‍ സഹിതം മുഖ്യമന്ത്രി സതീശന്‍ വെളിപ്പെടുത്തിയതോടെ ആ ആരോപണത്തിനും ആയുസ് നഷ്‌ടപ്പെട്ടു.
ഏറ്റവും ഒടുവില്‍ വന്നതാണ് സതീശന്‍ വിഴിഞ്ഞം തുറമുഖം സ്വകാര്യ കുത്തകയ്‌ക്ക് വില്‍ക്കാന്‍ പോകുന്നു എന്ന ആരോപണം. എം.എസ്.സി. എന്ന ഈ കമ്പനിയെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കോണ്‍കേ്ലവില്‍ ക്ഷണിച്ചുവരുത്തി നിക്ഷേപം അഭ്യര്‍ത്ഥിച്ചവര്‍ ഭരണം നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന് കരണംമറിയുന്നത് മുഖ്യമന്ത്രി തുറന്നു കാട്ടിയപ്പോള്‍ ആരുടെ വിശ്വാസ്യതയാണ് നഷ്‌ടപ്പെട്ടത്. ഈ പ്രതിപക്ഷ പ്രവര്‍ത്തനശൈലി സിപി.എമ്മിനെ രക്ഷപെടുത്തുമോ എന്നവര്‍ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.




